കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രി എആർ ക്യാംപിലെ പൊലീസുകാർ വാഹനവുമായി എത്തി കെട്ടിവലിച്ചാണ് ജീപ്പ് കൊണ്ടുപോയത്. കെഎൽ 01 ബിആർ 9569 എന്ന പൊലീസ് ജീപ്പ് പാണ്ട്യാലമുക്കിലെ വീടിനുമുന്നിൽ കൊണ്ടുവന്നിട്ടതിനു ശേഷം സ്റ്റാർട്ട് ചെയ്യാത്തതിനാൽ പ്രവർത്തന ക്ഷമമായിരുന്നില്ല.
അതേസമയം ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ കാവല്‍ ഡ്യൂട്ടിയിൽ നിന്നും മാറ്റിയിട്ടില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും ആളുകൾ എത്തിയതോടെയാണ്, വീടിനു മുന്നിൽ പൊലീസിന്റെ ജീപ്പ് കാവൽ ഒരുക്കിയത്. ഒരു എസ്ഐയും 2 പൊലീസുകാരുമാണ് ഒരു സമയം ഡ്യൂട്ടിക്കുണ്ടായിരുന്നത്. റോഡരികിൽ മതിലിനോടു ചേർത്തായിരുന്നു ജീപ്പ് സ്റ്റേഷൻ പ്രവർത്തിച്ചത്.
കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി ചെയ്തിരുന്നത്. പ്രാഥമികകൃത്യങ്ങൾക്കായി പൊലീസുകാർ സമീപത്തെ വീടുകളെയാണ് ആശ്രയിച്ചിരുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നിൽ സുരക്ഷ വിന്യാസം തുടരുന്നതും, കട്ടപ്പുറത്തായ ജീപ്പും വലിയ ചർച്ച വിഷയമായിരുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനായി പുതിയ ഷെഡ് നിർമ്മിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates