കൊച്ചി; കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കള്ളു ഷാപ്പുകൾ അടച്ചിട്ടിരിക്കുകയാണ്. വാങ്ങാൻ ആളുകളില്ലാത്തതിനെ തുടർന്ന് കള്ള് ഒഴുക്കിക്കളയേണ്ട അവസ്ഥയിലാണ് ചെത്തുകാർ. ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റർ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് മറിച്ചു കളയുന്നത്. 25000 ൽ അധികം വരുന്ന തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനം തീവ്രമായതിനെത്തുടർന്ന് കള്ളുഷാപ്പുകളെല്ലാം ഏപ്രിൽ 26 മുതൽ അടച്ചിരിക്കുകയാണ്.
മൂന്നുനേരം തെങ്ങിൽക്കയറി ചെത്തുനടത്തുന്ന പതിവ് മാറ്റാനാവില്ല. നിർത്തിയാൽ കള്ള് കുലയിൽനിന്ന് പുറത്തുചാടി തെങ്ങ് നശിച്ചുപോകും. ലോക് ഡൗൺ ഒരാഴ്ചത്തേക്കുമാത്രമായി പ്രഖ്യാപിച്ചതിനാൽ കുല അഴിച്ചുവിട്ടിട്ടുമില്ല. കുല അഴിച്ച് മാട്ടം മാറ്റിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. പക്ഷേ, പുതിയതായി ഒരുതെങ്ങ് കള്ളുവീഴുംവിധം പരുവത്തിലാക്കിയെടുക്കാൻ ഒരു മാസത്തോളം വേണമെന്നതിനാലാണ് ഇവർ കുലയഴിച്ചുവിടാത്തത്.
നിലവിൽ തൊഴിലാളികൾ തെങ്ങിൽനിന്ന് കള്ളെടുക്കുന്നുണ്ടെങ്കിലും ഷാപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഉടമകൾ വാങ്ങുന്നില്ല. ചെത്തുകാർക്ക് വിൽപ്പന നടത്താനുള്ള അവകാശവും ഇല്ല. അതിനാൽ ഒഴുക്കിക്കളയുകയല്ലാതെ നിവൃത്തിയില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ തൊഴിലാളികൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നതു പാലക്കാട്ടാണ്. ഇവിടെനിന്നാണ് മിക്കജില്ലകളിലേക്കും കള്ള് പോവുന്നത്. കള്ളുഷാപ്പുകളുടെ പ്രവർത്തനസമയം 12 മണിക്കൂറാണ്. ഇത് ആറു മണിക്കൂറാക്കി ചുരുക്കി ടോക്കൺ നൽകി വിൽപ്പന നടത്താൻ അനുവദിച്ചാൽ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നു കള്ളുഷാപ്പ് ലൈസൻസീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജിത് ബാബു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates