തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ കോർപറേഷൻ ഭരണം നഷ്ടപ്പെടുന്ന തരത്തിലുള്ള പരാജയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വെള്ളപ്പള്ളിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര അടക്കം തോൽവിയ്ക്കു കാരണമായെന്നു അംഗങ്ങൾ വിമർശിച്ചു. ആര്യ രാജേന്ദ്രന്റെ അഹങ്കാരം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ആഗോള അയ്യപ്പ സംഗമത്തിൽ വായിച്ചത്, ശബരിമല സ്വർണക്കൊള്ള, ജില്ലയിലെ വിഭാഗീയത എന്നിവയടക്കമുള്ള വിഷയങ്ങളിൽ രൂക്ഷ വിമർശനമുയർന്നതായും റിപ്പോർട്ടുകളുണ്ട്.
മേയറെന്ന നിലയിൽ ആര്യയുടെ കെടുകാര്യസ്ഥതയും അഹങ്കാരം കലർന്ന പെരുമാറ്റവും തിരിച്ചടിയായെന്നു ഭൂരിഭാഗം അംഗങ്ങളും വിമർശനമുന്നയിച്ചു. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപറേഷൻ ഭരണത്തിന് എതിരാക്കി. കോർപറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ നടപടികളാണ്. ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമർശനമുയർന്നു.
കടുത്ത വിഭാഗീയതയും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി ഒന്നല്ല, മൂന്ന് പേരുണ്ടെന്ന വിമർശനവും ഉയർന്നു. നേതാക്കൾ പരസ്പരം ഭിന്നിച്ചു നിൽക്കുകയാണ്. ജില്ലാ നേതൃത്വത്തിന് കൂട്ടായ അഭിപ്രായമില്ലെന്നും വിമർശനമുയർന്നു.
മന്ത്രി വി ശിവൻകുട്ടിക്കെതിരേയും മുൻ മന്ത്രി കടകംപള്ളി സരേന്ദ്രനെതിരേയും രൂക്ഷ വിമർശനുമുയർന്നു. ക്ഷേമപെൻഷനുകൾ പ്രഖ്യാപിച്ചതടക്കമുള്ള ജനക്ഷേമ നടപടികൾ ജനങ്ങൾ സ്വീകരിച്ചില്ല. മുതിർന്ന നേതാക്കളുടെ സമീപനം വിമത സ്ഥാനാർഥികളെ സൃഷ്ടിച്ചു. വാഴോട്ടുകോണത്തെ തോൽവി ചോദിച്ചു വാങ്ങിയതാണ്. നേതൃത്വം ഇടപെട്ടില്ലെന്നും അംഗങ്ങൾ വിമർശനമുന്നയിച്ചു.
കോർപറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയം പാളി. സ്ഥാനാർഥികളെ നിർണയിക്കുന്നതു വൈകി. പലയിടത്തും സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ഉണ്ടായിരുന്നു. ബിജെപിയും കോൺഗ്രസും സ്റ്റാർ സ്ഥാനാർഥികളെ മത്സരിച്ചപ്പോൾ അത്തരം സ്ഥാനാർഥികളെ വയ്ക്കാൻ എൽഎഫിനു സാധിച്ചില്ലെന്നും അഭിപ്രായമുയർന്നു.
ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറിൽ എത്തിയത് തെറ്റാണ്. വെള്ളാപ്പള്ളിയുടെ പല പ്രസ്താവനകളും എൽഡിഎഫിന് ദോഷം ചെയ്തു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ല. എന്നാൽ ആ പരിപാടിയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആശംസ വായിക്കുന്നതിന്‍റെ രാഷ്ട്രീയം എന്താണെന്നും ജില്ലാ നേതാക്കൾ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates