കോട്ടയം: മുസ്ലീം ലീഗിന്റെ സമ്മർദ്ദമാണ് വിഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിമർശനത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർഥങ്ങളുണ്ടെന്നും അനവസരത്തിൽ കാര്യം പറയുന്ന ആളല്ല അദ്ദേഹമെന്നു തിരുവഞ്ചൂർ വ്യക്തമാക്കി.
തെറ്റായ സമീപനം സ്വീകരിക്കുന്ന വ്യക്തിയല്ല സുകുമാരൻ നായർ. അദ്ദേഹം അങ്ങനെയൊരു നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അതിനു വ്യക്തമായ കാരണങ്ങളുണ്ടാകും. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എന്തായാലും അത് അംഗീകരിക്കുക എന്നത് പാർട്ടി പ്രവർത്തകരുടെ കടമയാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ നിശ്ചയിച്ചതിൽ ജനാധിപത്യപരമായ കീഴ്‍വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും മുസ്‌ലിം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും നേരത്തെ സുകുമാരൻ നായർ ആരോപിച്ചിരുന്നു. മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യ ധ്വംസനമെന്ന് എൻഎസ്എസ്
മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത നടപടി ജനാധിപത്യ ധ്വംസനമാണെന്നാണ് സുകുമാരൻ നായരുടെ പക്ഷം. എല്ലാത്തരത്തിലും മുന്നിൽ നിൽക്കുന്ന, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരാളെ വേണമായിരുന്നു ഈ പദവിയിലേക്ക് തിരഞ്ഞെടുക്കാൻ. മുസ്‌ലിം ലീഗ് നടത്തിയ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയത് ഒരിക്കലും ശരിയായ നടപടിയല്ലെന്നും മന്ത്രിമാരുടെ തിരഞ്ഞെടുപ്പിലും ഇതേ സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല നാളേക്കായി സതീശൻ നയിക്കുമെന്നത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം വിശ്വാസമാണെന്നും തങ്ങൾക്ക് അത്തരമൊരു വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗിന് ആഗ്രഹങ്ങൾ പറയാമെന്നല്ലാതെ നിലപാട് പറയാനുള്ള യോഗ്യതയില്ലെന്ന് സുകുമാരൻ നായർ പരിഹസിച്ചു. ഘടകകക്ഷികളായി നിന്ന് വിജയിച്ചവരാരും അവരുടെ വർഗ്ഗത്തിന്റെ വോട്ട് മാത്രം വാങ്ങി ജയിച്ചവരല്ല. സതീശന്റെ വരവോടെ വർഗ്ഗീയത അതിന്റെ രൂക്ഷതയിൽ എത്താനുള്ള മാർഗ്ഗമാണ് തുറക്കപ്പെട്ടിരിക്കുന്നത്. ഭരണത്തിൽ സാമൂഹികനീതി നടപ്പിലാക്കാനുള്ള സാധ്യത കുറവാണെന്നും വരും ദിവസങ്ങളിൽ ഇത് പ്രകടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചെന്നിത്തലയോടുള്ള അവഗണന
മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ രമേശ് ചെന്നിത്തലയായിരുന്നു ഏറ്റവും മുൻപന്തിയിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസ് തങ്ങളുടെ കീഴ്വഴക്കങ്ങൾ തെറ്റിച്ചുവെന്നും എന്നാൽ ഇടതുപക്ഷം അത്തരത്തിൽ ചെയ്യുന്നില്ലെന്നും അദ്ദേഹം താരതമ്യം ചെയ്തു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്ന് മറുപടി നൽകിയ സുകുമാരൻ നായർ, ഈ തീരുമാനത്തിൽ ജനങ്ങളുടെ അഭിപ്രായം ആര് കണക്കെടുത്തു എന്നും ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates