Sreekumar wife case 
Kerala

തൃശ്ശൂരിൽ ബിജെപി ജില്ലാ നേതാവിനെതിരെ വധശ്രമത്തിന് കേസ്; ക്രൂരമായി മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി

ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി .പരാതി വ്യാജമെന്ന് കാണിച്ച് പാർട്ടി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വേട്ടയാടുന്നതായി ഭാര്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ : ബിജെപി പ്രാദേശിക നേതാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കാണിച്ച് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെ മതിലകം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 110-ാം വകുപ്പ് (വധശ്രമം) പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, താമസിച്ചു വന്നുവെന്ന് ആരോപിച്ച് ശ്രീകുമാർ തന്നെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

"ഒമ്പതാം തീയതി ഞാൻ എൻറെ വീട്ടിലേക്ക് വന്നിട്ട് തിരിച്ച് ഭര്‍ത്താവിൻറെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ വരാൻ നേരം വൈകിയെന്ന് പറഞ്ഞ് മര്‍ദിച്ചു. ഇതിനെതിരെ ഞാൻ പരാതി കൊടുത്തിട്ടുണ്ട്. എൻറെ മുഖത്തും കൈയ്ക്കും മര്‍ദനമുണ്ടായി. എന്തുകൊണ്ട് വൈകിയെന്ന് ചോദിക്കുകയല്ല, പെട്ടെന്നൊരു ആക്രമണമാണുണ്ടായത്. മുഖത്തടിച്ചു, മുടിപിടിച്ചു വലിച്ചു, ഭിത്തിയിൽ അടിയ്ക്കാൻ ശ്രമിച്ചു. ഇതേ തുടര്‍ന്ന് ഞാൻ ആശുപത്രിയിൽ പോയിരുന്നു. ആംബുലൻസ് വിളിച്ചുവരുത്തി ചെറിയ മകനോടൊപ്പമാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭര്‍ത്താവിൻറെ പാര്‍ട്ടിക്കാരുണ്ടായിരുന്നു. മാനുഷിക പരിഗണനയില്ലാത്ത പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലാണ് പോയത്. ഡോ അഭിരാമാണ് നോക്കിയത്. അതിനുശേഷം മതിലകം പൊലീസിൽ പരാതി കൊടുത്തു. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവും കൂട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വകാര്യത മാനിക്കുന്ന ആളായതിനാൽ ഇക്കാര്യങ്ങള്‍ ഭര്‍ത്താവ് പുറത്തുപറയുമെന്ന് തോന്നുന്നില്ല. പൊലീസ് കേസായതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഭര്‍ത്താവ് ഇത്തരത്തിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മറ്റാളുകള്‍ എങ്ങിനെയാണ് പറയുന്നതെന്ന് മനസിലാകുന്നില്ല. നേരത്തെയും ഇത്തരത്തിലുള്ള മര്‍ദനങ്ങളുണ്ടായിട്ടുണ്ട്. പെട്ടെന്ന് കോപം വന്ന് മര്‍ദിക്കുന്ന ആളാണ്. എന്നാൽ സ്വന്തം വീട്ടിൽ വന്ന് നിൽക്കാറുണ്ടെന്നല്ലാതെ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലായിരുന്നു. കുട്ടികളുടെ ഭാലിയോര്‍ത്ത് തിരിച്ചുപോകുകയാണ് പതിവ്. "
ഭാര്യ ആരോപിച്ചു.

താൻ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പാർട്ടി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും, വ്യാജ പരാതിയാണെന്ന് കാണിച്ച് പോസ്റ്റുകൾ ഇട്ട് വേട്ടയാടുകയാണെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് രാഷ്ട്രീയ ലാഭത്തിനായി അപകീർത്തികരമായ വ്യക്തിഹത്യകൾ നടത്തുകയും അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് ശ്രീകുമാർ പ്രതികരിച്ചു. ഒരു വ്യക്തിയെയോ കുടുംബത്തെയോ ലക്ഷ്യമിട്ട് അസത്യപ്രചാരണങ്ങളും അധിക്ഷേപങ്ങളും നടത്തി പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ശ്രമങ്ങൾ ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കുന്നതല്ല. എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായ വിഷയങ്ങൾ വലിച്ചിഴച്ച് അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശ്രീകുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറസ്റ്റ് തടഞ്ഞു. ജാമ്യാപേക്ഷ 19ന് പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

The Mathilakom police in Thrissur have registered a non-bailable case of attempted culpable homicide against local BJP leader A.R. Sreekumar following a severe domestic violence complaint filed by his wife.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

ചരിത്രമെഴുതി ശര്‍മിളയും സർവേശും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട

'കൂടുതല്‍ കാലം ഈട്'; പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയിലേക്ക്; കടലാസ് നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം

അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; വെള്ളിയാഴ്ച വരെ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം