തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ അഭ്യർഥന മാനിച്ചും ഉന്നയിച്ച ആവശ്യങ്ങൾ വിശദമായി പരിശോധിച്ച് പരിഹാരം കാണാൻ സർക്കാരിന് 45 ദിവസത്തെ സാവകാശം നൽകിയ പശ്ചാത്തലത്തിലുമാണ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചത്.
കഴിഞ്ഞ 17 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു യുപിഎസ്ടി ഉദ്യോഗാർഥികൾ. മൂന്ന് പ്രധാന ആവശ്യങ്ങളാണ് അവർ സർക്കാരിന് മുന്നിൽ വെച്ചിരുന്നത്. വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുക, ഹെഡ്മാസ്റ്റർമാർക്കുള്ള ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവർഗ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്സിക്ക് വിടുക എന്നിവയായിരുന്നു ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യങ്ങൾ.
മന്ത്രിയുമായി നടന്ന ചർച്ചയിൽ വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുന്നതും എച്ച്.എം മാരുടെ ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കുന്നതുമുൾപ്പെടെയുള്ള ആദ്യത്തെ രണ്ട് ആവശ്യങ്ങളും ഒന്നാംഘട്ടത്തിൽ തന്നെ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ വിഷയം പട്ടികജാതി-പട്ടികവർഗ വകുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതായതിനാൽ, വിഷയത്തിൽ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷനെ (ഡിജിഇ) ചുമതലപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ 37 ദിവസം നീണ്ട സമരവും, വളർമതി ടീച്ചറുടെ 13 ദിവസത്തെ നിരാഹാര സമരവും മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് 45 ദിവസത്തെ സാവകാശത്തിൽ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുപിഎസ്ടി ഉദ്യോഗാർഥികളും സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates