കൊച്ചി: കേരളത്തിലെ കെട്ടിട നിര്‍മാണ മേഖല മുന്‍പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് അന്യായമായ കൂലി വര്‍ദ്ധനവ് ആവശ്യപ്പെടുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ തൊഴിലാളികള്‍ പെട്ടെന്ന് കൂലി ഉയര്‍ത്തിയത് കരാറുകാരെയും സാധാരണക്കാരായ കെട്ടിട ഉടമകളെയും ഒരേപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തെ നിര്‍മാണ മേഖല ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമായ അവസ്ഥയിലാണ്.
അങ്കമാലിയില്‍ തര്‍ക്കം രൂക്ഷം; 'പ്രതിരോധവുമായി' കോണ്‍ട്രാക്ടര്‍മാര്‍
കഴിഞ്ഞ രണ്ട് ദിവസമായി എറണാകുളം ജില്ലയിലെ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. നാട്ടുകാരും കരാറുകാരും ഇതരസംസ്ഥാന തൊഴിലാളികളും തമ്മില്‍ നേരിട്ടുള്ള കൂലിത്തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അനിയന്ത്രിതമായി കൂലി കൂട്ടുന്നതിന് പുറമെ, നിര്‍മ്മാണ സൈറ്റുകളില്‍ നിന്ന് പ്രത്യേക ഭക്ഷണ സൗകര്യങ്ങള്‍ കൂടി തൊഴിലാളികള്‍ ആവശ്യപ്പെടുന്നതാണ് പ്രശ്‌നം വഷളാക്കിയത്.
ഇതോടെ അങ്കമാലിയിലെ കോണ്‍ട്രാക്ടര്‍മാര്‍ ലേബര്‍ ഓഫീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഉയര്‍ന്ന കൂലിയുടെ പരിധി നിശ്ചയിച്ചുകൊണ്ട് കോണ്‍ട്രാക്ടര്‍മാര്‍ പരസ്യമായ ആഹ്വാനവും പുറപ്പെടുവിച്ചു കഴിഞ്ഞു. അങ്കമാലി മേഖലയില്‍ മേസ്തിരിമാര്‍ക്ക് പരമാവധി 1,150 രൂപയും, ഹെല്‍പ്പര്‍മാര്‍ക്ക് 950 രൂപയുമായി നിജപ്പെടുത്തണമെന്നും, ഇതില്‍ കൂടുതല്‍ തുക ആരും നല്‍കരുതെന്നുമാണ് ഇവരുടെ തീരുമാനം.
കൂലി വര്‍ദ്ധനവിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കരാറുകാരുടെ തീരുമാനം. ഇത്രയും വലിയ തുക നല്‍കി പണി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോണ്‍ട്രാക്ടര്‍മാര്‍, ലേബര്‍ ഓഫീസിലെ പരാതിക്ക് പുറമെ മറ്റ് പ്രതിരോധ മാര്‍ഗ്ഗങ്ങളും ആലോചിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ (ഒരു വീട്ടില്‍ അമ്പതോളം പേര്‍) താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വമില്ലായ്മ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് പരാതി നല്‍കി നിയമനടപടികളിലേക്ക് നീങ്ങാനാണ് ഒരു വിഭാഗം കോണ്‍ട്രാക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഇത് പകപോക്കല്‍ നടപടിയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് തൊഴിലാളികളെ ഇത്തരം ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നതെന്നുമുള്ള ആരോപണം ശക്തമാണ്.
60 ശതമാനത്തോളം കൂലി വര്‍ദ്ധന
മുമ്പ് ഓരോരുത്തരുടെ നൈപുണ്യം അനുസരിച്ച് മേസ്തിരിമാര്‍ക്ക് ((Maison)) 1,000 മുതല്‍ 1,100 രൂപ വരെയും, 'മൈക്കാട്' എന്ന് വിളിക്കുന്ന ഹെല്‍പ്പര്‍മാര്‍ക്ക് 800 രൂപയുമായിരുന്നു ശരാശരി കൂലി. എന്നാല്‍ നിലവില്‍ മേസ്തിരിമാര്‍ 1,700 മുതല്‍ 2,000 രൂപ വരെയും, ഹെല്‍പ്പര്‍മാര്‍ 1,200 മുതല്‍ 1,300 രൂപ വരെയുമാണ് ആവശ്യപ്പെടുന്നത്. ഇത് മുന്‍പുണ്ടായിരുന്ന കൂലിയേക്കാള്‍ 50 മുതല്‍ 60 ശതമാനം വരെയുള്ള വന്‍ വര്‍ദ്ധനവാണ്.
ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയും ഈ വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു നിശ്ചിത തുകയ്ക്കും സമയപരിധിക്കുള്ളിലും പണി തീര്‍ക്കാമെന്ന് ഉടമസ്ഥര്‍ക്ക് കരാര്‍ നല്‍കിയാണ് ഭൂരിഭാഗം വര്‍ക്കുകളും കരാറുകാര്‍ ഏറ്റെടുക്കുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവ് മൂലം ഇതിനകം തന്നെ പ്രതിസന്ധിയിലായ ഈ മേഖലയ്ക്ക്, ഈ അന്യായമായ കൂലി വര്‍ദ്ധനവ് താങ്ങാന്‍ കഴിയില്ലെന്ന് ലെന്‍സ്‌ഫെഡ് സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാര്‍ വ്യക്തമാക്കുന്നു. ചിലയിടങ്ങളില്‍ തൊഴിലാളികള്‍ സംഘടിതമായി സമ്മര്‍ദ്ദം ചെലുത്തി പണിമുടക്കുന്ന സാഹചര്യം ഉണ്ടെങ്കിലും, അതിന് വഴങ്ങേണ്ടതില്ലെന്നാണ് സംഘടനകളുടെ ഒടുവിലത്തെ തീരുമാനം.
തദ്ദേശീയ തൊഴിലാളികളുടെ അഭാവവും പരിഹാര മാര്‍ഗ്ഗങ്ങളും
മുന്‍കാലങ്ങളില്‍ കേരളത്തിലെ നിര്‍മ്മാണ മേഖല തദ്ദേശീയരായ തൊഴിലാളികളാല്‍ സമ്പന്നമായിരുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഉണ്ടായ അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കില്‍ മലയാളികള്‍ ഈ മേഖലയില്‍ നിന്ന് പതുക്കെ പിന്‍വാങ്ങി. പഴയ തൊഴിലാളികള്‍ പ്രായം കൊണ്ട് വിരമിച്ചപ്പോള്‍, പുതിയ തലമുറയിലെ മലയാളി യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ തയ്യാറാകുന്നില്ല. നിലവില്‍ തദ്ദേശീയ തൊഴിലാളികള്‍ ഒരു ചെറിയ ന്യൂനപക്ഷം മാത്രമായതിനാല്‍ അവരെ മാത്രം വെച്ച് ഈ മേഖല മുന്നോട്ട് കൊണ്ടുപോകുക അസാധ്യമാണ്.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് നിര്‍മ്മാണ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്ത് നിലവിലുള്ള സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാണ് പ്രധാന ആവശ്യം. ഇവിടെ തദ്ദേശീയരായ ആളുകള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കി നിര്‍മ്മാണ മേഖലയിലേക്ക് ആകര്‍ഷിച്ചാല്‍ മാത്രമേ ഇത്തരം അനാവശ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഈ മേഖലയെ രക്ഷിക്കാന്‍ കഴിയൂ എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. എന്തായാലും അതിഥി തൊഴിലാളികളുടെ അന്യായമായ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് കേരളത്തിലെ കോണ്‍ട്രാക്ടര്‍മാരും സംഘടനകളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates