തിരുവനന്തപുരം; സാലറി ചലഞ്ചിന് എതിരെ അധ്യാപകർ നടത്തിയ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അധ്യാപകർ മുഖംതിരിക്കുമ്പോൾ കുട്ടികൾ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സംഭാവനയെക്കുറിച്ച് പരാമർശിക്കുകയാണ് മുഖ്യമന്ത്രി. ഒൻപതാംക്ലാസുകാരനായ ആദർശിനെക്കുറിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വിഷുകൈനീട്ടവും കളിപ്പാട്ടം വാങ്ങാനായി കൂട്ടിവെച്ച പൈസയുമെല്ലാം സംഭാവന ചെയ്ത കുഞ്ഞുങ്ങളുടെ കരുതൽ വലുതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
തിരുവനന്തപുരം പ്ലാത്താങ്കര സ്വദേശിയായ ആദർശ് അഞ്ചാം ക്ലാസു മുതൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭവാന സ്വീകരിക്കാനുള്ള ഒരു പദ്ധതിയുമായി ആദര്‍ശ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. ദുരിതം അനുഭവിക്കുന്നവരെക്കുറിച്ചുള്ള കുട്ടികളുടെ കരുതല്‍ എത്രമാത്രമെന്ന് തെളിയിക്കുന്ന അനുഭവമാണിതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വിഷുവിന് ലഭിച്ച കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോയെന്ന അഭ്യര്‍ത്ഥന കുട്ടികള്‍ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ പേര് വിവരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ആ കുഞ്ഞ് മനസുകളുടെ വലിപ്പം ലോകം അറിയാനാണ്. വിഷു കൈനീട്ടവും കളിപ്പാട്ടങ്ങള്‍ വാങ്ങാനുള്ള പണവും കുട്ടികള്‍ നല്‍കുമ്പോള്‍ റമദാന്‍ കാലത്തെ ദാനധര്‍മ്മങ്ങള്‍ക്ക് നീക്കിവെച്ച തുകയിലൊരു പങ്ക് ദുരിതാശ്വാസത്തിന് നല്‍കുന്ന സുമനസ്സുകളുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates