Kerala

'ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനം; യൂത്ത് കോണ്‍ഗ്രസുകാരുടെ സമ്മാനത്തില്‍ അഭിമാനം തോന്നുന്നു': രമ്യ ഹരിദാസ്

കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലത്തൂര്‍ എംപി. രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുളള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം വിവാദമായതോടെ പ്രതികരണവുമായി രമ്യ രംഗത്ത്. ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്ന് രമ്യ വ്യക്തമാക്കി.

'യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു. രമ്യ ഹരിദാസ് ഒരു സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷ സ്ഥാനാര്‍ഥിയായ വ്യക്തിയാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആലത്തൂര്‍ക്കാര്‍ക്ക് കൂടുതല്‍ സേവനം ലഭിക്കാനായാണ് തങ്ങളുടെ എംപിക്ക് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. അതില്‍ അഭിമാനം തോന്നുന്നുണ്ടെന്നും ഒന്‍പതാം തീയതി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും രമ്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മാനമായി നല്‍കുന്ന വാഹനം താന്‍ വാങ്ങിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

'കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണ്. സുതാര്യമായ ബാങ്ക് അക്കൗണ്ടില്‍ 60 ലക്ഷത്തിനടുത്തേക്ക് ആളുകള്‍ നല്‍കിയ പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും രമ്യ വ്യക്തമാക്കി.

രമ്യയ്ക്കു സഞ്ചരിക്കാന്‍ കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറും.

കാറിന് പതിനാലു ലക്ഷം രൂപയാണ് വില. ഇതിനായി കൂപ്പണ്‍ പിരിവിലൂടെ പണം കണ്ടെത്തും. പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഒരാഴ്ചയ്ക്കുളളില്‍ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് അറിയിച്ചു.

എന്നാല്‍ സംഭാവന രസീത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദവും പൊട്ടിപുറപ്പെട്ടു. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ശമ്പളവും മറ്റ് അലവന്‍സും അടക്കം മാസം രണ്ട് ലക്ഷത്തോളം രൂപ എംപിക്ക് ലഭിക്കുന്നുണ്ട്. എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT