Kerala

ആളുമാറി മൂന്നാംമുറ; യുവാവിന്റെ നട്ടെല്ലൊടിച്ച് ഗരുഡന്‍തൂക്കം, ഉരുട്ടല്‍, ചൂരള്‍ പ്രയോഗം; പൊലീസിന്റെ ക്രൂരത

ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ യുവാവിനെ വാഹനമോഷ്ടാവായി ചിത്രീകരിച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കസ്റ്റഡിമര്‍ദനം. ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ യുവാവിനെ വാഹനമോഷ്ടാവായി ചിത്രീകരിച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി.നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലാണ് ഗരുഡന്‍തൂക്കം, ഉരുട്ടല്‍ തുടങ്ങിയ മര്‍ദനമുറകള്‍ക്ക് യുവാവിനെ വിധേയനാക്കിയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നട്ടെല്ലില്‍ പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവുമായി രൂപസാദൃശ്യമുണ്ടെങ്കിലും ആളുമാറിയെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. നെടുമങ്ങാട് പൂവത്തൂര്‍ വിജയവിലാസം വീട്ടില്‍ ബാബുവിന്റെ മകന്‍ സജിത് ബാബു(23)വാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. 

 വ്യാഴാഴ്ച രാവിലെ പൂവത്തൂരിലെ വീട്ടില്‍നിന്നാണു സിഐയുടെ നേതൃത്വത്തിലെത്തിയ മൂന്നംഗസംഘം സജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഷര്‍ട്ട് ധരിക്കാന്‍ പോലും അനുവദിക്കാതെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്‍മുന്നില്‍വച്ചു ക്രൂരമായി മര്‍ദിച്ച ശേഷം വിലങ്ങണിയിച്ച് ജീപ്പില്‍ കയറ്റി. വാഹനമോഷ്ടാവാണെന്നു പറഞ്ഞായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 15ന് ഉഴമലയ്ക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. മോഷ്ടാവ് ബൈക്കുമായി പോകുന്നതിന്റെയും ഹോട്ടലിനു മുന്നില്‍വന്ന് മുഖം കഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ ഒരു കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ബൈക്ക് പിറ്റേന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലെ രൂപസാദൃശ്യമാണ് പൊലീസിന്റെ അന്വേഷണം സജിത് ബാബുവിലെത്തിയത്. 

ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായിട്ടും സജിത് കുറ്റം സമ്മതിച്ചില്ല. വാഹനപരിശോധനയ്ക്കിടയില്‍ പിടികൂടിയ മോഷ്ടാവെന്ന നിലയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് ഇന്നലെ രാവിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. എഫ്‌ഐആറിലെ പിഴവുകള്‍ കണ്ടെത്തിയ മജിസ്‌ട്രേറ്റ് മൊഴിയെടുത്തതോടെ പൊലീസിന്റെ കള്ളക്കളി പുറത്തായി. ഉടനടി ജാമ്യം അനുവദിച്ചു. ആരോഗ്യനിലയില്‍ മജിസ്‌ട്രേറ്റ് ആശങ്ക പ്രകടിപ്പിച്ചതായി സജിത് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

സ്‌റ്റേഷനില്‍ കെട്ടിത്തൂക്കിയെന്നും വിലങ്ങിനിടയിലൂടെ ലാത്തി കയറ്റി കറക്കിയെന്നും സജിത് ബാബു പറഞ്ഞു. ബെഞ്ചില്‍ കിടത്തി ഉരുട്ടി. സിഐയും രണ്ടു പൊലീസുകാരും ചേര്‍ന്ന് ഉള്ളംകാലില്‍ ലാത്തികൊണ്ടു തുടരെ മര്‍ദിച്ചു. ആദ്യം നെടുമങ്ങാട് താലൂക്കാശുപത്രിയിലും പിന്നീടു ജനറലാശുപത്രിയിലും പ്രവേശിപ്പിച്ച സജിത് ബാബുവിനെ നട്ടെല്ലിലെ പൊട്ടല്‍ കണ്ടെത്തിയതോടെയാണു മെഡി. കോളജിലെത്തിച്ചത്. നെടുമങ്ങാട് സിഐക്കും രണ്ടു പൊലീസുകാര്‍ക്കുമെതിരേ സജിത് ബാബുവിന്റെ പിതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT