ഇടുക്കി: ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച മേഖലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏലപ്പാറ, ഇരട്ടയാർ, വണ്ടന്മേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലാണ് മെയ് മൂന്ന് വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലുമായി 21 പേര്‍ക്കാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഹൈറേഞ്ചില്‍ ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പോസിറ്റീവ് ആയതോടെ ഇവിടുത്തെ ജീവനക്കാരെയും കഴിഞ്ഞ ദിവസം ചികിത്സക്ക് എത്തിയവരേയും നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആൾ ഏപ്രില്‍15 ന് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡോക്ടറുടെ സാമ്പിൾ പരിശോധിച്ചത്. പരിശോധനാ ഫലം വരുന്നതിനു മുമ്പ് ഡോക്ടറെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയായെന്നാണ് വിലയിരുത്തല്‍.
കേരള- തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ജില്ലാ ഭരണ കൂടത്തിന് ലഭിച്ചതാണ്. ആ സാഹചര്യത്തില്‍ അതിര്‍ത്തി മേഖലയില്‍ അതീവ ജാഗ്രത തുടരുമ്പോഴാണ് ഏലപ്പാറ, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ രോഗം സ്ഥിരീകരിക്കുന്നത്. തമിഴ്നാട്ടിലേക്ക് വന മേഖലയിലൂടെയുള്ള ഇടവഴികളും പൂര്‍ണമായും അടച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന ലോറി ഡ്രൈവര്‍മാരേയും പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates