കാഞ്ഞങ്ങാട്: കാസർഗോഡ് ഇരട്ടക്കൊലപാതകം നടത്തിയതിയത് കണ്ണൂർ രജിസ്ട്രേഷനുള്ള ജീപ്പിലെത്തിയ സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ജീപ്പാണ് കൃപേഷിനെയും ശരത്തിനെയും ഇടിച്ചിട്ടതെന്ന് കരുതുന്നത്. കണ്ണൂരിൽ നിന്നും രണ്ട് ജീപ്പുകളിലായി സംഘം കല്യാട്ട് എത്തിയിരുന്നു. ഇവ കണ്ടെത്താൻ സിസിടിവിയുടെ സഹായം പൊലീസ് തേടും. മൊബൈൽ ടവറുകൾകേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന സ്ഥലത്ത് നിന്നും പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കിട്ടിയതും കേസന്വേഷണത്തിൽ നിർണായക തെളിവാകും. ലോക്കൽ സെക്രട്ടറിയെ ആക്രമിച്ച കേസിൽ പകരം വീട്ടുന്നതിനായി പ്രാദേശിക നേതൃത്വം നൽകിയ ക്വട്ടേഷനായാണ് കണ്ണൂരിൽ നിന്നും സംഘം എത്തിയതെന്നാണ് കരുതുന്നത്. കല്യാട്ട് പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതിയോഗം കഴിഞ്ഞ് മടങ്ങിയ യുവാക്കളെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവരെ സിപിഎം പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാണിച്ച് കൊടുത്തതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സംഘം കർണാടകയിലേക്ക് കടന്നിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടർന്ന് കർണാടകത്തിലും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ രണ്ട് സിപിഎം അനുഭാവികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates