കൊച്ചി: പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍ കായല്‍ കൈയേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്‌മാന് വിട്ടു. ഇതുസംബന്ധിച്ച വിജിലന്‍സിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ തീരുമാനം.
പരാതിയില്‍ അന്വേഷണം നടത്തി വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്‌സ്‌മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം പഞ്ചായത്തീരാജ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ വിജിലന്‍സ് അന്വേഷണത്തിനു സാങ്കേതിക തടസമുണ്ടെന്നും വിജിലൻസ് ശുപാർശയിൽ ചൂണ്ടിക്കാണിച്ചു.
എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം ജി ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. മുളവുകാടുള്ള 11.5 സെന്റ് സ്‌ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം.2010ലാണ് എം ജി ശ്രീകുമാര്‍ ഈ സ്‌ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്‌തു. കായല്‍ക്കരയിലുള്ള സ്‌ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം.
കെട്ടിടം നിര്‍മിച്ചപ്പോള്‍ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിര്‍മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുളവുകാട് പഞ്ചായത്തിലെ അസി എന്‍ജീനിയറാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നുമാണു പരാതി. ഡിവൈഎസ്‌പി ഡി അശോക് കുമാറാണ് കേസ് അന്വേഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates