തിരുവനന്തപുരം : ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ കേസെടുത്തത്.
സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയില്‍ നിന്നും വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടുതേടും. വിഷയത്തില്‍ സബ് കളക്ടര്‍ രേണുരാജിനോടും കമ്മീഷന്‍ അഭിപ്രായം ആരായും. ഇതിന് ശേഷമാകും തുടര്‍ നടപടികള്‍ സംബന്ധിച്ച് വനിതാ കമ്മീഷന്‍ തീരുമാനമെടുക്കുക.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു.
എസ് രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ റവന്യൂ സംഘത്തെ തടയാൻ എത്തിയപ്പോഴായിരുന്നു എംഎൽഎയുടെ മോശം പരാമർശം. റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐ.എ.എസ്. കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ വിവാദ പരാമര്‍ശം.
സബ്കളക്ടര്‍ക്കെതിരേ രാജേന്ദ്രൻ മോശമായ ഭാഷയിൽ സംസാരിച്ചത് മാധ്യമങ്ങളിൽ വൻവാർത്തയായി. ആദ്യം നിഷേധിച്ചെങ്കിലും സിപിഎമ്മിലും എതിർപ്പ് ഉയർന്നതോടെ, എസ് രാജേന്ദ്രൻ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. അതിനിടെ എംഎല്‍എയോട് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates