Kerala

പകൽ മുഴുവൻ നീണ്ട ചോദ്യം ചെയ്യല്‍ ; ജലീല്‍ എന്‍ഐഎ വലയത്തില്‍ ; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം, തെരുവുയുദ്ധം (വീഡിയോ)

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. രാവിലെ ആറുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒരു പകല്‍ മുഴുവനിലേക്ക് നീളുകയാണ്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള മന്ത്രി ജലീലിന്റെ സൗഹൃദം സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. 

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്നയെ പരിചയമെന്നാണ് ജലീല്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇക്കാര്യങ്ങളില്‍ സ്വപ്‌നയില്‍ നിന്നും ലഭിച്ച മൊഴിയും ജലീലിന്റെ മൊഴിയും എന്‍ഐഎ പരിശോധിക്കുകയാണ്. രാവിലെ 10 ന് ചോദ്യം ചെയ്യലിന് എത്താനായിരുന്നു മന്ത്രി ജലീലിന് എന്‍ഐഎ നിര്‍ദേശം നല്‍കിയത്. എന്നാല്‍ രാവിലെ ആറുമണിയ്ക്ക് മന്ത്രി എത്തുകയായിരുന്നു. 

മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍ഐഎ ഉദ്യോഗസ്ഥരുമെത്തി. തുടര്‍ന്ന് രാവിലെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ കടത്ത് അല്ലെങ്കില്‍ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെപശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. 

മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ഐഒ ഓഫീസിന് മുന്‍പില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് മന്ത്രി ജലീല്‍ നല്‍കിയ മൊഴി ഇന്നലെ എന്‍ഐഎ പരിശോധിച്ചിരുന്നു. 

മാര്‍ച്ച് നാലിന് കോണ്‍സുല്‍ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലിന്റെ ഭാരം 4478 കിലോയാണ് വിമാനത്താവളത്തിലെ വേബില്ലില്‍ സൂചിപ്പിക്കുന്നത്. 250 പായ്ക്കറ്റുകലിലാക്കിയ ഖുറാനാണിതെന്നായിരുന്നു വിശദീകരണം. എന്നാല്‍ 32 പാക്കറ്റുകളാണ് വിതരണത്തിനായി ജലീലിന് കൈമാറിയത്. ഒരു ഖുറാന്റെ ഭാരം 576 ഗ്രാം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. 

വേ ബില്ലിന്റെ ഭാരവും എത്തിയ ഖുറാന്റെ ഭാരവും കണക്കാക്കിയാല്‍ പോലും എത്തിയ പാഴ്‌സലിന് 14 കിലോ ഗ്രാം തൂക്കക്കൂടുതലുണ്ട്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണക്കള്ളക്കടത്തു നടത്തിയെന്ന എന്‍ഐഎ സംശയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ കടത്തില്‍ മന്ത്രിയുമായുള്ള സൗഹൃദം ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

അതേസമയം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.  തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാട്ടും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. വി ടി ബല്‍റാം എംഎല്‍എ, ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. കോട്ടയത്ത് സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വീഡിയോ : ബി പി ദീപു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT