കൊച്ചി: കൊച്ചിയിൽ വെച്ച് കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്നും പൊലീസിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നമുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് സുരേഷ് നൽകിയ വിശദീകരണം.
യാത്രക്കാരെ മർദിച്ച സംഭവത്തിൽ ഇന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നിർദേശം നൽകിയത്. എന്നാൽ ആശുപത്രിയിൽ ചികിൽസയിലാണെന്ന വിശദീകരണത്തിന്, ചികിൽസാ രേഖകൾ ഹാജരാക്കാൻ സുരേഷിനോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ സുരേഷ് മറുപടി നൽകിയിട്ടില്ല.
ഇന്നുകൂടി ഹാജരായില്ലെങ്കിൽ കല്ലട സുരേഷിനെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. സുരേഷിന് സംഭവത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കല്ലട സുരേഷിന്റെ ഉടമസ്ഥതയിലുള്ള ട്രാവൽസിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ വൻ ക്രമക്കേട് പൊലീസ് കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates