കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതരുടെ പരിശോധന തുടരുന്നു. അഞ്ച് മൊബൈൽ ഫോണുകൾ കൂടി ജയിലിൽ നിന്ന് ഇന്ന് കണ്ടെത്തി. ഇവയിൽ രണ്ട് സ്മാർട് ഫോണുകളും ഉൾപ്പെടുന്നു. കിണറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഫോണുകൾ.
നേരത്തെ ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സോളാര്‍ ചാര്‍ജറും പിടികൂടിയിരുന്നു. ആറാം ബ്ലോക്കില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകള്‍. 41 മൊബൈല്‍ ഫോണുകളാണ് ഇതുവരെ ജയിലില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ 11 ദിവസമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ പരിശോധന നടക്കുന്നുണ്ട്. ഈ മാസം 30 വരെ എല്ലാ ദിവസവും ജയിലുകളില്‍ പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിങിന്‍റെ നിർദ്ദേശം.
ഋഷിരാജ് സിങിന്റെ നേതൃത്വത്തിൽ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡിൽ നാല് ദിവസം മുൻപ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates