കൊല്ലം: കാറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ എൻജിനീയറിങ് കോളജ് വിദ്യാർഥിയുടെ കാൽവിരൽ അറ്റു. അപകടത്തിൽ കാൽവിരൽ അറ്റുപോയതറിയാതെ യാത്ര തുടർന്ന വിദ്യാർഥി പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. റോഡിൽനിന്നു ലഭിച്ച കാൽവിരൽ പൊലീസ് ആശുപത്രിയിലെത്തിച്ചതിനാൽ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർക്കാനായി. ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസയ്ക്കു സമീപമായിരുന്നു അപകടം.
ജോൺ ബ്രിട്ടോ പ്രകാശ് (21) എന്ന യുവാവിന്റെ കാൽവിരലാണ് അറ്റുപോയത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന ജോൺബ്രിട്ടോയും സുഹൃത്തും അപകടത്തിൽ മറിഞ്ഞു വീണു. കാർ ഡ്രൈവർ പുറത്തിറങ്ങുന്നതിനു മുൻപു ബൈക്ക് ഉയർത്തി പാഞ്ഞുപോകുകയായിരുന്നു ഇവർ. കാറുകാരൻ പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെയാണ് നൈറ്റ്ഡ്യൂട്ടിയിലുണ്ടായിരുന്ന പള്ളിത്തോട്ടം സിഐ ദേവരാജനും സംഘവും അവിടെത്തിയത്.
സിഐ ടോർച്ചടിച്ചു പരിശോധിച്ചപ്പോഴാണു ടോൾ ഗേറ്റിനു സമീപത്തായി യുവാവിന്റെ കാലിലെ തള്ളവിരൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി കണ്ടത്. അയത്തിലിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്. കാൽവിരലുമായി മിനിറ്റുകൾക്കുള്ളിൽ പൊലീസ് ആശുപത്രിയിലെത്തി. ഇന്നലെ രാവിലെ യുവാവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിരൽ കൂട്ടിച്ചേർത്തു. തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് അപകടത്തിനിടയാക്കിയ സംഭവത്തിൽ യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates