കൊച്ചി: കൊച്ചിയില്‍ അറസ്റ്റിലായ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ചീഫ് എഞ്ചിനീയര്‍ രാകേഷ് കുമാര്‍ ഗാര്‍ഗ് ഒന്നരവര്‍ഷംകൊണ്ട് പത്തുകോടിയിലധികം കൈക്കൂലി വാങ്ങിയതായി സി.ബി.ഐയുടെ നിഗമനം. പദ്ധതികളുടെ അടങ്കല്‍ തുകയുടെ ഒരുശതമാനമായിരുന്നു ഗാര്‍ഗ് നിശ്ചയിച്ചിരുന്ന കൈക്കൂലി. കൈക്കൂലി നേരിട്ട് വാങ്ങാതെ സഹോദരനും അടുപ്പക്കാരും വഴിയാണ് കീശയിലെത്തിയത്
ഗാര്‍ഗിന് കൈക്കൂലി നല്‍കാതെ പദ്ധതിയും കൊച്ചി നാവിക ആസ്ഥാനത്ത് നടന്നിരുന്നില്ല. അടങ്കല്‍ തുകയുടെ ഒരു ശതമാനം. അതാണ് ആര്‍.കെ.ഗാര്‍ഗ് തന്റെ ഒപ്പിന് നിശ്ചയിച്ചിരുന്ന വില. നോട്ടുകള്‍ വാരിക്കൂട്ടി ഓടി രക്ഷപടാന്‍ ശ്രമിക്കുന്ന ഗാര്‍ഗിനെയാണ് കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയപ്പോള്‍ കണ്ടത്. സിബിഐയുടെ ചെന്നൈ കേന്ദ്രീകരിച്ചുള്ള സ്‌പെഷല്‍ യൂണിറ്റ് നാലു മാസത്തോളമായി ഗാര്‍ഗിനെ നിരീക്ഷിക്കുകയായിരുന്നു
ഒരിക്കല്‍ പോലും ഗാര്‍ഗ് പണം നേരിട്ട് കൈപ്പറ്റിയിരുന്നില്ല. ഡല്‍ഹിയിലുള്ള സഹോദരന്‍ മുഖേനയും മറ്റ് അടുപ്പക്കാര്‍ വഴിയുമാണ് കൈക്കൂലി വാങ്ങിയിരുന്നത്. ആവശ്യപ്പെട്ട കൈക്കൂലി, നിര്‍ദേശിച്ച സ്ഥലത്ത് എത്തി എന്ന് ഉറപ്പായാല്‍ മാത്രമേ ഗാര്‍ഗ് കരാര്‍ അനുവദിച്ചു കൊണ്ടുള്ള ഫയലില്‍ ഒപ്പിട്ടിരുന്നുള്ളൂ. ഗാര്‍ഗിന്റെ അടുപ്പക്കാരായ, പ്രഭുല്‍ ജെയ്ന്‍, പുഷ്‌കര്‍ ഭാസിന്‍ എന്നീ കരാറുകാര്‍ക്കാണ് സ്ഥിരമായി നാവിക സേനയുടെ കരാറുകള്‍ ലഭിച്ചിരുന്നതും. ഇവരെയും കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പുഷ്‌കര്‍ ഭാസിന് നാവികസേനയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത പോലുമില്ല.
പക്ഷേ ഒരു ശതമാനം കൈക്കൂലിയെന്ന ഗാര്‍ഗിന്റെ അലിഖിത നിയമത്തില്‍ ഈ വ്യവസ്ഥകളെല്ലാം കാറ്റില്‍ പറന്നു. മൂന്നരക്കോടിയിലധികം രൂപ വാങ്ങി 377 കോടിയുടെ കരാര്‍ നല്‍കാന്‍ തയാറെടുക്കുന്‌പോഴാണ് ഗാര്‍ഗിനെ സിബിഐ കുടുക്കിയത്. കൊച്ചിയിലെത്തിയ ഒന്നര വര്‍ഷം കൊണ്ട് കൈക്കൂലി ഇനത്തില്‍ പത്തു കോടി രൂപയെങ്കിലും ഗാര്‍ഗ് കൈപ്പറ്റിയിട്ടുണ്ടാകാമെന്നാണ് സിബിഐയുടെ കണക്കു കൂട്ടല്‍.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates