കൊച്ചി : കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം പിടിക്കാന്‍ ഇടതുമുന്നണിയിൽ ആലോചന. യുഡിഎഫിലെ ആശയക്കുഴപ്പങ്ങള്‍ മുതലെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 13നു നടക്കുന്ന ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചേക്കും. യുഡിഎഫിന് നേര്‍ത്ത ഭൂരിപക്ഷം മാത്രമുള്ള കോര്‍പറേഷനില്‍, ഇടഞ്ഞു നില്‍ക്കുന്ന മൂന്നു യുഡിഎഫ് അംഗങ്ങളുടെ പിന്തുണയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.
ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദിന്‍റെ രാജിയോടെ 73 ആണ് കൊച്ചി കോര്‍പറേഷനിലെ ആകെ കൗണ്‍സിലര്‍മാരുെട എണ്ണം. ഇതില്‍ 37 പേര്‍ യുഡിഎഫാണ്. ഇടതുപക്ഷത്ത് 34. രണ്ടു ബിജെപിക്കാരും. യുഡിഎഫിനൊപ്പമുളള 37ല്‍ 2 വനിതാ കൗണ്‍സിലര്‍മാര്‍ മേയര്‍ സൗമിനി ജെയിനെ അനുകൂലിക്കുന്നവരാണ്. ധനകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത കോണ്‍ഗ്രസ് അംഗവും മേയര്‍ക്കൊപ്പമെന്നാണ് സൂചന. മേയറെ നീക്കം ചെയ്യാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചാൽ, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഈ മൂന്നു പേരുടെയും പിന്തുണ എതിരാകുമോ എന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട് .
യുഡിഎഫിലെ ഈ ആശയക്കുഴപ്പമാണ് ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ഇടതുമുന്നണി ആലോചനകളുടെ അടിസ്ഥാനം. യുഡിഎഫ് പക്ഷത്തെ മൂന്ന് വിമതര്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്താലും,വോട്ടു രേഖപ്പെടുത്താതെ വിട്ടു നിന്നാലും അത് ഇടതുമുന്നണിക്ക് നേട്ടമാകും. അങ്ങിനെ വന്നാല്‍ രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ബിജെപിയുടെ നിലപാടും നിര്‍ണായകമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates