കണ്ണൂർ: യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊല്ലുന്നതിനായി കൊലയാളി സംഘം തുടർച്ചയായി രണ്ടുദിവസം ഷുഹൈബിനെ പിന്തുടർന്നതായി അറസ്റ്റിലായ ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നീ പ്രതികൾ പൊലീസിനു മൊഴി നൽകി.
11, 12 തിയതികളിൽ വാടകയ്ക്കെടുത്ത കാറിൽ പ്രതികൾ ഷുഹൈബിനെ പിന്തുടർന്നത്. എന്നാൽ ആദ്യദിവസം ഒപ്പം ആളുകൾ ഉണ്ടായിരുന്നതിനാൽ ആക്രമിക്കാതെ മടങ്ങുകയായിരുന്നു. രണ്ടാം ദിവസം ഇവർ ഷുഹൈബിനെ ആക്രമിക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ച കാർ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതേവരെ ആറു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരനാണ്. കൊലപാതകത്തിനുശേഷം ഒളിവിൽപ്പോയ പ്രതികൾ ബംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിച്ചുവരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ ആകാശ്, റിജിൻ രാജ് എന്നിവരെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 12 ന് രാത്രി 11 ഓടെ എടയന്നൂർ തെരൂരിലെ തട്ടുകടയിൽനിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates