ന്യുഡൽഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി 5 ടി പദ്ധതി പ്രഖ്യപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഡോക്ടർമാരും വിദഗ്ധരുമായി ചർച്ച ചെയ്ത് പ്രത്യേക പ്ലാൻ തയാറാക്കിയത്. ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്മെന്റ്, ടീംവർക്ക്, ട്രാക്കിങ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഐസിഎംആറിൻെറ നിർദേശം അനുസരിച്ച് കോവിഡ് വൈറസ് ഹോട്ട്സ്പോട്ടുകളിൽ റാപിഡ് ആൻറി ബോഡി ടെസ്റ്റ് ആരംഭിച്ചു. ഏകദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ് മുന്നോട്ടുപോകുന്നത്. പരിശോധന കിറ്റുകളുടെ ക്ഷാമം സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ സ്ഥിതി മാറി. 50,000കിറ്റുകൾ ഓർഡർ ചെയ്തത് സംസ്ഥാനത്ത് എത്തിതുടങ്ങി. റാപ്പിഡ് ടെസ്റ്റ് വിപുലീകരിക്കുന്നതിനായി ഒരു ലക്ഷം കിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ട്. ഇത് വെള്ളിയാഴ്ച എത്തുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് നിസാമുദ്ദീനിലും ദിൽഷാദ് ഗാർഡനിലുമാണ്. സംസ്ഥാനത്തെ മൂന്നു സർക്കാർ ആശുപത്രികളിലായി 2950 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ചില സ്വകാര്യ ആശുപത്രികളും ചികിത്സ നൽകാൻ സജ്ജമാക്കി. ഇതുവരെ 525 പേർക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചത്.
30,000 ത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് മുന്നോട്ടുപോകുന്നത്. 8000 ത്തോളം ബെഡുകൾ ആശുപത്രികളിൽ ഒരുക്കാനാകും. കേസുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കും. 12,000ത്തോളം ഹോട്ടൽ ബെഡുകളിലും ധർമശാലകളിലും മറ്റുമായി 10,000ത്തോളം ബെഡുകളും ഐസൊലേഷനായി തയാറാക്കും. രോഗം മൂർച്ഛിച്ചവരെയായിരിക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കുക. 400 വെൻറിലേറ്റർ സൗകൗര്യവും 1200 ബെഡുകളിൽ ഓക്സിജൻ സൗകര്യവും ഒരുക്കുമെന്നും കെജരിവാൾ അറിയിച്ചു.
പൊലീസുകാർക്ക് 27,702 മൊബൈൽ നമ്പറുകൾ കൈമാറിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തും. ഇതുവരെ ഇത്തരത്തിൽ 240 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates