തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെയും പെൻഷനായുള്ള അപേക്ഷകരുടെയും ഭൗതിക സാഹചര്യങ്ങൾ പരിശോധിക്കുന്നതിനെക്കുറിച്ച് ധന വകുപ്പ് ഇറക്കിയ വിശദീകരണ സർക്കുലർ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു. കുടുംബാംഗങ്ങളുടെ ജീവിത നിലവാരവും സമൂഹത്തിലെ സ്ഥാനവും പരിശോധിക്കണമെന്ന നിർദേശമാണ് ഏറെ കുഴപ്പിക്കുന്നത്.
വീടിന്റെ തറ ആധുനിക രീതിയിൽ നിർമിച്ചതാണെങ്കിലും കുടുംബാംഗങ്ങൾ ഉപയോഗിക്കുന്ന വാഹനത്തിൽ എസി ഉണ്ടെങ്കിലും പെൻഷന് അർഹരല്ലെന്നു സർക്കുലർ പറയുന്നു. വീട് കോൺക്രീറ്റ് മേൽക്കൂരയുള്ളതാണെങ്കിലും എൽഇഡി ടിവി, എയർ കണ്ടീഷനർ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ വീട്ടിലുണ്ടെങ്കിലും പെൻഷന് അർഹതയില്ല.
വീടിന്റെ വലുപ്പം, കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമി, കുടുംബാംഗങ്ങളുടെ ജോലിയും വരുമാനവും എന്നീ വ്യവസ്ഥകളും പെൻഷന് അനർഹരാക്കും. 2017 നവംബർ ആറിന് ഇറക്കിയ ഉത്തരവ് വിശദീകരിക്കാനാണു കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയത്. സംസ്ഥാനത്താകെ 4.56 ലക്ഷം സാമൂഹിക പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. വിവിധ അപേക്ഷകൾ തദ്ദേശ സ്ഥാപനങ്ങളിൽ പരിഗണനയുടെ വിവിധ ഘട്ടങ്ങളിലും. പുതിയ സർക്കുലർ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates