പിണറായി വിജയന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌ 
Kerala

പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട; ആളുകളുടെത് സ്‌നേഹപ്രകടനം; പിണറായി

നുണകളുടെ മലപ്പെള്ളപാച്ചിലില്‍ തകരുന്നതല്ല എല്‍ഡിഎഫിനോടുളള ജനവിശ്വാസമെന്നും പിണറായി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ടെന്ന് പിണറായി വിജയന്‍. പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ല. അതിന്റെ പിന്നാലെ ആരും കൂടേണ്ടതില്ലെന്നും പാര്‍ട്ടിയാണ് സുപ്രീമെന്നും പിണറായി പറഞ്ഞു. ആളുകളുടെത് സ്‌നേഹപ്രകടനമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ല. തോന്നിയാല്‍ പാര്‍ട്ടി തിരുത്തുമെന്നും പിണറായി പറഞ്ഞു.

'എവിടെയെങ്കിലും പോകുമ്പോള്‍ ചെറിയ കുഞ്ഞുങ്ങള്‍ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. അതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പ്രത്യേകതരത്തിലുള്ള അഭിനിവേശം എല്‍ഡിഎഫിനോട് ഉണ്ടാകുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. പാട്ടെഴുതി എനിക്കൊരു വീട്ടമ്മ കൊണ്ട് തന്നിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. ജയരാജന്‍ പറഞ്ഞ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു പരിപാടിയുടെ ഭാഗമായി നമ്മള്‍ ചെല്ലുമ്പോള്‍ അവിടെയുളളവര്‍ ആവേശപ്രകടനങ്ങളും മറ്റും കാണിക്കും. 

സ്‌നേഹപ്രകടനങ്ങളും ആവേശപ്രകടനങ്ങളും കാണുമ്പോള്‍ ഇതൊക്കെ എന്റെ വ്യക്തിപരമായ കേമത്തരത്തിന്റെ ഭാഗമാണെന്ന് തോന്നി തലക്ക് വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്‌നമായി തീരും. അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ ഉണ്ടാകാറില്ല. ഉണ്ടായാല്‍ പാര്‍ട്ടി തിരുത്തും. അതൊന്നും മറച്ച് വെക്കേണ്ടതില്ല. എന്റെ അനുഭവത്തില്‍ ഇത്തരത്തില്‍ ധാരാളം ആവേശപ്രകടനം കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും എന്റെ രീതിയില്‍ വ്യത്യാസം വരാന്‍ പോകുന്നില്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കാത്ത് സൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് തന്നെ മുന്നോട്ടുപോകും' പിണറായി പറഞ്ഞു.

സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണ്. എല്‍ഡിഎഫിന് അനുകൂലമ ജനവികാരമാണ് ഉള്ളത്. നുണകളുടെ മലപ്പെള്ളപാച്ചിലില്‍ തകരുന്നതല്ല എല്‍ഡിഎഫിനോടുളള ജനവിശ്വാസമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കേരളം കടക്കെണിയിലാണെന്ന് പ്രതിപക്ഷ ആരോപണത്തിന് കണക്കുകള്‍ സഹിതം പിണറായി മറുപടി നല്‍കി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനും പിന്നിലാണ് കേരളത്തിന്റെ കടമെന്ന് റിസര്‍വ് ബാങ്ക് പ്രസീദ്ധകരണത്തിലുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറിയിരിക്കുകയാണ്. അവര്‍ക്ക് ഈ കണക്കുകള്‍ മറുപടി നല്‍കും പിണറായി പറഞ്ഞു

'സ്‌റ്റേറ്റ് ഫൈനാന്‍സസ് സ്റ്റഡി ഓഫ് ബഡ്ജറ്റ് എന്ന റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തില്‍ 201920 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ  31.2 ശതമാനമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 33.1 ശതമാനമാണ്. പഞ്ചാബില്‍ 40.3 ശതമാനമാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 34 ശതമാനമാണ്. പശ്ചിമബംഗാളില്‍ 37.1 ഉം ബിഹാറില്‍ 31.9 ശതമാനവുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്ന് എല്ലാവര്‍ക്കും ബോധ്യമാകും', മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് 20082006ല്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 35 ശതമാനമായിരുന്നു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍  2011ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ഇത് 31.8 ശതമാനമായി കുറഞ്ഞു. പിന്നീട് ആഭ്യന്തര വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷം കണക്കാക്കിയതില്‍ വ്യത്യാസം വന്നപ്പോള്‍ കടത്തിന്റെ അനുപാതം കുറഞ്ഞു. യുഡിഎഫ് 201516ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ധാരാളം ബാധ്യതകള്‍ മാറ്റിവെക്കുയുണ്ടായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്ത ശേഷവും 201617 ല്‍ കടം ആഭ്യന്തര വരുമാനത്തിന്റെ 30.2 ശതമാനമായി മാത്രമേ വര്‍ധിച്ചിട്ടുള്ളൂ. നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ ശക്തമായി ഇടപെടുന്നില്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി മോഹം പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരേ നിലാപാടാണ് ഉള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ അവസരം; നേരിട്ട് നിയമനം

അണ്ടര്‍ 19 ഏഷ്യാ കപ്പ്; ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കു വേണ്ടത് 139 റണ്‍സ്

SCROLL FOR NEXT