തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന സമിതി അംഗം വി വി രാജേഷ്. ടിക്കാറാം മീണ ബിജെപി നേതാക്കള്‍ക്ക് നേരെ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ ജാതി മത രാഷ്ട്രീയം ഉയര്‍ത്തി കാണിച്ചാണ് വോട്ട് തേടുന്നതെന്നും രാജേഷ് പറഞ്ഞു.
എല്‍ഡിഎഫ് നേതാക്കളുടെ ഭാഷയാണ് ടിക്കാറാം മീണ സംസാരിക്കുന്നതെന്ന് രാജേഷ് അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ലെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ ആളുകള്‍ എന്തുപറയുമെന്നുള്ളത് ടിക്കാറാം മീണയ്ക്ക് അറിയാമെന്നും വി വി രാജേഷ് പറഞ്ഞു.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് ചട്ടലംഘനമാണെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജേഷിന്റെ പ്രതികരണം. പെരുമാറ്റച്ചട്ട ലംഘനം കളക്ടര്‍ക്ക് നല്ല രീതിയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. അയ്യനെന്നത് അവരുടെ വ്യാഖ്യാനം മാത്രം. കളക്ടര്‍ക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.
ശബരിമല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. ദൈവത്തിന്റെ പേരില്‍ ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. ഇത് മാതൃകപെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. കളക്ടര്‍ റിട്ടേണിംഗ് ഓഫീസറാണ്. കളക്ടര്‍മാരെ പെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട് ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല. മാതൃകപെരുമാറ്റച്ചട്ടം ഉണ്ടാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. തെരഞ്ഞടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ചതല്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി
കലക്ടര്‍ എടുക്കുന്ന തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കാം. കളക്ടര്‍ക്കെതിരെ സുരേഷ് ഗോപി പറഞ്ഞത് കുറ്റകരം. എന്തിനാണ് ദൈവത്തിന്റെ പേരില്‍ തെരഞ്ഞടുപ്പില്‍ വോട്ട് പിടിക്കുന്നതെന്നും ടിക്കാറാം മീണ ചോദിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും തൃശ്ശൂരിലെ എന്‍ഡിഎ. സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates