കൊച്ചി: പെരുമ്പാവൂരിൽ വഴിയോരത്ത് ലോട്ടറി വിൽക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത് ക്രൂരത. പിപി റോഡിൽ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയിൽ റോഡരികിൽ വിൽപന നടത്തുന്ന ലിസി ജോസാണ് കബളിപ്പിക്കപ്പെട്ടത്. ബൈക്കിലെത്തിയയാൾ ലോട്ടറിയുടെ നമ്പറുകൾ നോക്കട്ടെയെന്ന് പറഞ്ഞ് മൂന്ന് കെട്ട് ലോട്ടറി വാങ്ങി കടന്നു കളയുകയായിരുന്നെന്ന് ലിസി പറഞ്ഞു. 122 ലോട്ടറികളാണ് 3 കുറ്റികളിലായി ഉണ്ടായിരുന്നത്.
6 മാസത്തിനിടയിൽ രണ്ടാം തവണയാണ് ഇവർ തട്ടിപ്പിന് ഇരയാകുന്നത്. നഷ്ടപ്പെട്ട ലോട്ടറികൾക്ക് 4800 രൂപ വിലവരും. ആരാണ് കബളിപ്പിച്ചതെന്നു സൂചനകളൊന്നുമില്ലെന്ന് ലിസി പറഞ്ഞു. രാവിലെ 8നായിരുന്നു സംഭവം. ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്നതാണ് ഏക വരുമാനം. കഴിഞ്ഞ ഒക്ടോബർ 21നും ഇവർ കബളിപ്പിക്കപ്പെട്ടിരുന്നു.
ലിസിയുടെ ദുരിതാവസ്ഥ അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തിൽ ഏജൻസീസ് ഉടമ രാജു തുണ്ടത്തിൽ അടിയന്തര സഹായമായി 4000 രൂപ നൽകി. പുതിയ ടിക്കറ്റുകൾ വാങ്ങി വിൽപ്പന തുടരുന്നതിനാണ് പണം നൽകിയത്. കബളിപ്പിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates