കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് അപകടത്തിൽ പെട്ട വവ്വാലിനെ കൈകൊണ്ട് എടുത്തു മാറ്റിയിരുന്നതായി വെളിപ്പെടുത്തൽ. സാബിത്തിൻെറ സുഹൃത്തും സൂപ്പിക്കട നിവാസിയുമായ ബീരാൻ കുട്ടിയാണ് ഇക്കാര്യം പറഞ്ഞത്. തൻെറ കൈയിൽ വവ്വാലിൻെറ രക്തം പറ്റിയതായി സാബിത്ത് പറഞ്ഞിരുന്നെന്നും ബീരാൻകുട്ടി പറയുന്നു.
നേരത്തെ ബീരാൻകുട്ടി ഇക്കാര്യം പറയാതിരുന്നതിനാൽ ആരോഗ്യ വകുപ്പിൻെറ പരിശോധനയിൽ അത് ഉൾപ്പെട്ടിരുന്നില്ല. സാബിത്തിന് വവ്വാലിൽ നിന്നാണ് നിപ വൈറസ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പും വിദഗ്ധരും ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും ഏത് സാഹചര്യത്തിൽ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലായിരുന്നു.
സാബിത്തുമായി പാലേരിയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് പരിക്കു പറ്റിയ വവ്വാലിനെ കൈയിലെടുത്തതായി സാബിത്ത് പറഞ്ഞതെന്ന് ബീരാൻ കുട്ടി വ്യക്തമാക്കി. തൻെറ ബൈക്ക് ഒരു വവ്വാലിനെ ഇടിച്ചതായും അതിനെ റോഡരികിലേക്ക് മാറ്റിയെന്നും അതിനിടെ കൈയിൽ രക്തമായെന്നും സാബിത്ത് പറഞ്ഞിരുന്നുവെന്ന് ബീരാൻകുട്ടി വെളിപ്പെടുത്തി.
സാബിത്തിനോടൊപ്പം കുറെ ദൂരം സഞ്ചരിച്ചിട്ടും തനിക്ക് നിപ ബാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ബീരാൻ കുട്ടിയുടെ സംശയം. നിപ വൈറസ് ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയതിനാൽ ബീരാൻകുട്ടിയും ആരോഗ്യവകുപ്പിൻെറ നിരീക്ഷണത്തിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates