കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം കരാർ കമ്പനിയായ ആർഡിഎസിന്റെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തി. നിർമ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ കമ്പനിയുടെ കമ്പ്യൂട്ടറിൽ നിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തു. കരാറുമായി ബന്ധപ്പെട്ട 40ഓളം രേഖകളാണ് വിജിലൻസ് പിടിച്ചെടുത്തത്. ഹാർഡ് ഡിസ്ക്, ബാങ്ക് ഇടപാട് രേഖകൾ, പർച്ചേസ് ബിൽ എന്നിവയും പിടിച്ചെടുത്തവയിൽ പെടുന്നു.
കമ്പനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫ്ലാറ്റിലും വിജിലൻസ് പരിശോധന നടന്നു. മേൽപ്പാലം നിർമ്മാണത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.
പാലം രൂപകൽപ്പന മാറ്റിയതിലൂടെ കമ്പനിക്ക് വൻലാഭം ഉണ്ടായതായി എഫ്ഐആറിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും വരും ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates