മലപ്പുറം: തിരൂരിലെ ഗൾഫ് മാർക്കറ്റ് അടച്ചു. പാർക്കിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് അടച്ചത്. ഇരുവരുടേയും ഉറവിടം വ്യക്തമല്ല.
ജില്ലയിൽ ഇന്നലെ 50 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊണ്ടോട്ടിയിലെയും പട്ടാമ്പിയിലെയും മത്സ്യ വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പട്ട് 10 പേരുൾപ്പടെ ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 15 പേർക്ക്. ഇവരിൽ 13 പേരുടെയും ഉറവിടം വ്യക്തമല്ല. മറ്റു രോഗ ബാധിതരിൽ 30 പേർ വിദേശത്തു നിന്നും അഞ്ച് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
മേലങ്ങാടി സ്വദേശികളായ ചുമട്ടുതൊഴിലാളികൾ (49, 35, 41, 35), കൊണ്ടോട്ടി സ്വദേശി (42), മേലങ്ങാടി സ്വദേശിയായ കച്ചവടക്കാരൻ (41), കൊണ്ടോട്ടി കൊടിമരം സ്വദേശിയായ തൊഴിലാളി (41) എന്നിവർക്കാണ് കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രത്തിൽ രോഗബാധ സ്ഥിരീകരിച്ചത്.
മീൻ കച്ചവടക്കാരായ മൂർക്കനാട് പൂഴിപ്പറ്റ സ്വദേശി (43), പുലാമന്തോൾ സ്വദേശി (34), മത്സ്യച്ചന്തയിൽ അക്കൗണ്ടന്റായ പെരിന്തൽമണ്ണ സ്വദേശി (28) എന്നിവർക്കാണ് പട്ടാമ്പി മത്സ്യ വിതരണ കേന്ദ്രത്തിൽ രോഗം സ്ഥിരീകരിച്ചത്.
ഇതിനു പുറമേ 108 ആംബുലൻസിലെ ഡ്രൈവറായ കാവനൂർ സ്വദേശി (30), പാലക്കാട് സ്വകാര്യ ചാനലിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന താനൂർ സ്വദേശി (38), തലശ്ശേരിയിൽ അധ്യാപകനായ എടയൂർ സ്വദേശി (27) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവരുടെയൊന്നും രോഗ ഉറവിടം വ്യക്തമല്ല.
ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച 108 ആംബുലൻസിലെ ഡ്രൈവറുമായി ബന്ധമുണ്ടായ കുറ്റിപ്പുറം സ്വദേശിയായ മറ്റൊരു ആംബുലൻസ് ഡ്രൈവർ, ജൂലൈ 9ന് രോഗം സ്ഥിരീകരിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്സുമായി ബന്ധമുണ്ടായ ആശുപത്രിയിലെ ക്ലാർക്ക് പൊന്നാനി സ്വദേശി (47) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates