Kerala

പിടിഎയ്ക്ക് എന്തായിരുന്നു പണി?; പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ തല്ലി തകര്‍ത്തത് തെറ്റെന്ന് ജി സുധാകരന്‍

സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്‍. സ്‌കൂള്‍ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന് അദ്ദേഹം ചോദിച്ചു. കുട്ടി മരിച്ചതിന് സ്‌കൂള്‍ തല്ലി തകര്‍ത്തത് തെറ്റാണ്. കുട്ടിയുടെ മരണത്തിന് കാരണം സ്‌കൂളാണ്  എന്ന രീതിയില്‍ നാട്ടുകാര്‍ പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. 

പിടിഎയുടെ പ്രസിഡന്റ് സ്ഥലത്തെ പ്രമാണിയാണ്. അയാളുടെ ജോലിയാണ് സ്‌കൂളിലെ മാളങ്ങള്‍ അടക്കുക എന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇങ്ങനെയുള്ള കാര്യങ്ങള്‍ നോക്കേണ്ടതില്ല. അതിനുള്ള പ്രതിവിധികള്‍ കണ്ടുപിടിക്കുന്നതിന് പകരം നല്ല ജനലുകളും കതകുകളും തല്ലിപ്പൊളിക്കുകയല്ല വേണ്ടത്- അദ്ദേഹം പറഞ്ഞു. 

രോഷാകുലരായ നാട്ടുകാര്‍ അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും സ്റ്റാഫ് റൂമിന്റെ വാതില്‍ തല്ലി പൊളിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. അതേസമയം സംഭവത്തെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന് പാമ്പു കടിയേറ്റ സമയത്ത് ക്ലാസ് റൂമില്‍ ഉണ്ടായിരുന്ന സയന്‍സ് അധ്യാപകന്‍ സ്റ്റാഫ് റൂമില്‍ ഉണ്ടെന്ന് അറിഞ്ഞ് രക്ഷിതാക്കള്‍ അടങ്ങുന്ന നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. സ്റ്റാഫ് റൂമിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന നാട്ടുകാര്‍ അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഈസമയത്ത് സയന്‍സ് അധ്യാപകന്‍ സ്റ്റാഫ് റൂമിന്റെ പിന്നിലെ വാതിലിലൂടെ പുറത്തേയ്ക്ക് പോയതായാണ് വിവരം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.

ഇതിന് പിന്നാലെ അധ്യാപകന്‍ ഷിജിലിനെ സസ്‌പെന്‍ഡ് ചെയ്തു. ഷഹ്ലയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടിയെടുത്തത്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ആരോപണവിധേയരായ അധ്യാപകര്‍ക്ക് മെമ്മോ നല്‍കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ എത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു.

കരഞ്ഞ് പറഞ്ഞിട്ടും മൂക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സഹപാഠികള്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാവ് വന്നാണ് ഷഹ്ല ഷെറിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും  വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിനാണ് ഇന്നലെ ക്ലാസില്‍ വച്ച് പാമ്പു കടിയേറ്റത്. ക്ലാസിന്റെ ചുമരിനോട് ചേര്‍ന്നുളള പൊത്തില്‍ പതിയിരുന്ന പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. 3.15നാണ് ഷഹ്ലയുടെ കാലില്‍ മുറിവ് കണ്ടത്. ഇതോടെ കുട്ടി കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ കാലില്‍ നീല നിറമായി. പാമ്പു കടിച്ചതാണെന്ന് ഷഹ്ല തന്നെ പറയുന്നുണ്ടായിരുന്നു. എന്നിട്ടും ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞ അധ്യാപികയെ ശാസിക്കുകയാണ് മറ്റു അധ്യാപകര്‍ ചെയ്തത്. 'ഞങ്ങള്‍ എല്ലാം കരഞ്ഞുപറഞ്ഞു എന്നിട്ടും ആരും അനങ്ങിയില്ല' വിദ്യാര്‍ത്ഥികള്‍ പറയുന്നു.സ്‌കൂള്‍ വിടുന്നതിന് തൊട്ടുമുന്‍പ് പതിവായി കേള്‍പ്പിക്കാറുളള ദേശീയഗാനത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ക്ലാസില്‍ കയറുമ്പോള്‍ ചെരുപ്പ് ഇടാന്‍ അധ്യാപകര്‍ അനുവദിക്കാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്ലാസ് വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിന് വിശദീകരണമായി അധ്യാപകര്‍ തുടര്‍ച്ചയായി പറയാറെന്നും കുട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ, സ്‌കൂളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ലാസ് മുറിയില്‍ നിരവധി മാളങ്ങളാണ് കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT