കാസര്‍കോട്: ഭാര്യയെ ആശുപത്രിയിലാക്കാന്‍ മൂന്ന് വര്‍ഷം മുന്‍പ് അയല്‍വാസിക്ക് നല്‍കിയ സ്വന്തം കാറിന് പിന്നാലെയാണ് ഇപ്പോഴും മുസ്തഫ. കടമായി നല്‍കിയ കാര്‍ സുഹൃത്ത് അനധികൃതമായി വില്‍പ്പന നടത്തിയതോടെയാണ് മുസ്തഫ പൊല്ലാപ്പിലായത്. ഇത് സംബന്ധിച്ച് നിരവധി തവണ പൊലീസിനെയും മനുഷ്യാവാകാശ കമ്മീഷനെയും കോടതിയെയും സമീപിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. എന്നാല്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് കാര്‍ പയ്യന്നൂരില്‍ നിന്ന് കണ്ടെടുക്കുന്നതുവരെ ഇത് സംബന്ധിച്ച ഒരു വിവരവും തനിക്ക് ലഭിച്ചില്ലെന്ന് പരാതിക്കാരന്‍ പറയുന്നു
കാര്‍ ഇപ്പോഴും ബേക്കല്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. കാര്‍ തനിക്ക് തിരികെ തരാന്‍ പൊലീസ് തയ്യാറായിട്ടില്ല. കള്ളനും പൊലീസും തമ്മിലുള്ള ബന്ധമാണ് ഇത് വ്യക്താമാക്കുന്നതെന്ന് മുസ്ത പറയുന്നു. ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ആളാണ് പരാതിക്കാരന്‍.
ബേക്കലിനടുത്താണ് പരാതിക്കാരനായ മുസ്തഫ താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ അയല്‍വാസിയായ അബ്ദുള്ള ഭാര്യയെ ആശുപത്രിയിലെത്തിക്കുന്നതിനായി കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് അയാള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കാര്‍ തിരികെ തരാന്‍ അയാള്‍ തയ്യാറായില്ല. നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും മുസ്തഫ പറയുന്നു.
തുടര്‍ന്ന് മുസ്തഫ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളുണ്ടായില്ല. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. എന്നിട്ടും പ്രയോജനമുണ്ടായില്ലെന്ന് മുസ്തഫ പറയുന്നു.പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിസംഗതയെ തുടര്‍ന്ന് മുസ്തഫ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
അതിനിടെ തന്റെ മുടിപോലും തൊടാന്‍ ആവില്ലെന്ന് അബ്ദുള്ള മുസ്തഫയെ വെല്ലുവിളിച്ചു. തുടര്‍ന്ന് മുസ്തഫ ഹോസ്ദുര്‍ഗ് കോടതിയെ സമീപിച്ചു. കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഉപാധികളോടെ ജാമ്യം ലഭിച്ച പ്രതി ആഴ്ചയിലൊരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
അബ്ദുള്ള കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടും കാര്‍ ഇത്രയും കാലം എവിടെയായിരുന്നെന്ന് അന്വേഷിക്കാന്‍ പൊലീസ് തയ്യാറിയില്ലെന്ന് മുസ്തഫ പറയുന്നു. അതിനിടെ കാര്‍ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് മുസ്തഫ കാഞ്ഞങ്ങാട്ട് ആര്‍ടിഒയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ മാസങ്ങള്‍ക്ക് മുസ്്തഫയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അത് കണ്ണൂരിലെ പോപ്പുലര്‍ കാര്‍ സര്‍വീസ് സെന്ററില്‍ നിന്നായിരുന്നു. സര്‍വീസിനുള്ള സമയമായെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍. തന്നെ വിളിച്ച യുവതിയോട് മൂന്ന് വര്‍ഷം മുന്‍പ് കാര്‍ മോഷണം പോയ വിവരം പറുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ തവണ കണ്ണൂരിലെ സര്‍വീസ് സെന്ററില്‍വച്ചാണ് സര്‍വീസ് നടത്തിയതെന്ന് യുവതി പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും മുസ്തഫ പറയുന്നു.
അതോടെ എനിക്ക് ഒരു കാര്യം വ്യക്തമായി. കാര്‍ കണ്ണൂരിലുണ്ടെന്ന്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ വീണ്ടും ബേക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ എന്തിനാണ് ഇങ്ങനെ ദിവസവും പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നതെന്നായിരുന്നു പൊലിസുകാരന്റെ ചോദ്യം. അതിനിടെ തന്റെ കാറ് കണ്ണൂരില്‍ വെച്ച് കാണാന്‍ ഇടയാകുകയും ചെയ്തു. പരിയാരം മെഡിക്കല്‍ കോളജില്‍ പോകുന്നതിനിടെയാണ് മുസ്തഫ തന്റെ കാര്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഒയെ സമീപിച്ച് കാറിന്റെ വിശദാംശങ്ങള്‍ എടുത്തു. കാര്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി. വില്‍പ്പന നടത്തുന്നതിനായി വ്യാജ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് അബ്ദുള്ള കാര്‍ മറിച്ചുവിറ്റതെന്നും മുസ്തഫ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് താത്പര്യമില്ല. ഈ റാക്കറ്റില്‍ അവര്‍ കൂടി കണ്ണികളാണെന്ന് സംശയിക്കുന്നതായും മുസ്തഫ പറയുന്നു.
ആര്‍ടിഒയില്‍ നിന്നും എടുത്തവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉടമയുടെ വിവരവും മുസ്തഫ ബേക്കല്‍ പൊലീസിന് നല്‍കി. എന്നാല്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെ ബേക്കല്‍ പൊലീസ് പരാതി ഇരിക്കൂര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് ഇരിക്കൂര്‍ പൊലീസ് വാഹനം പിടിച്ചെടുത്ത് ബേക്കല്‍ സ്റ്റേഷനില്‍ നല്‍കി. എന്നാല്‍ ഇതുവരെയ യഥാര്‍ഥ ഉടമയ്ക്ക് കാര്‍ നല്‍കാന്‍ ബേക്കല്‍ പൊലീസ് തയ്യാറായിട്ടില്ല. കാറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും കാര്‍ തിരികെ ലഭിക്കാന്‍ ഇനിയും എത്ര കാലം കാത്തരിക്കേണ്ടിവരുമെന്നാണ് മുസ്തഫ പറുന്നുത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates