ന്യൂഡല്‍ഹി : ലാവലിന്‍ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരിയിലേക്ക് മാറ്റി. ജനുവരി രണ്ടാം വാരത്തിലേക്കാണ് കേസ് മാറ്റിയത്. സിബിഐയുടെയും പ്രതികളുടെയും ഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജികളില്‍ എപ്പോള്‍ വാദം കേള്‍ക്കുമെന്ന കാര്യം ജനുവരി രണ്ടാം വാരം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍വി രമണ, എം മോഹന ശാന്തഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ലാവലിന്‍ കേസില്‍ അന്ന് വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇതോടൊപ്പം കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരായ എം വി രാജഗോപാല്‍, ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍, വിധിക്കെതിരെ നല്‍കിയ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
നാലുഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
2017 ആഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എന്നാല്‍ ലാവ്‌ലിന്‍ അഴിമതിയില്‍ പിണറായിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, പിണറായി അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നുമാണ് സി.ബി.ഐയുടെ വാദം.
കേസില്‍ തങ്ങളെ മാത്രം വിചാരണയ്ക്ക് വിധിച്ച നടപടി വിവേചനപരമാണെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ ലാവലിനുമായി കരാര്‍ ഒപ്പിട്ടതില്‍ ക്രമക്കേടുകളുണ്ടെന്നായിരുന്നു ആരോപണം. കരാര്‍ ലാവലിന് നല്‍കുന്നതില്‍ പ്രത്യേക താത്പര്യം അന്തിമ തീരുമാനം കൈക്കൊണ്ട പിണറായി കാണിച്ചുവെന്നും ഇത് വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കേസിലെ പ്രധാന ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates