തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കേസ്. ഐടി വകുപ്പിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റേതാണ് നടപടി. വ്യാജ രേഖ ചമയ്ക്കലും വഞ്ചനയുമടക്കം ആറ് കുറ്റങ്ങൾ ചുമത്തി. പ്രൈസ് വാട്ടർ കൂപ്പേഴ്സ്, വിഷൻടെക് എന്നീ കമ്പനികൾക്കെതിരെയും കേസെടുത്തു.
സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിന് കീഴിലുളള നിയമനത്തിൽ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വപ്‌ന സുരേഷിന്റെ നിയമനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും അന്വേഷിക്കും. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി നിയമനത്തിൽ വീഴ്ചകളുണ്ടോ എന്ന് അറിയട്ടേ. അല്ലാതെ ഓരോരുത്തരുടെയും സങ്കൽപ്പത്തിന്റെ പേരിൽ നടപടിയെടുക്കാനാകില്ല. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റി. യുഡിഎഫിന്റെ കാലത്ത് ഇങ്ങനൊരു നടപടി സ്വപ്നം കാണാനാവില്ല.
അതിനപ്പുറം ഏതെങ്കിലുമൊരു കാര്യം സർക്കാരിന്റെ മുന്നിലില്ല. സാധാരണ രീതിയിൽ ഇത്തരമൊരു വനിതയുമായി ശിവശങ്കരൻ ബന്ധപ്പെടാൻ പാടില്ലായിരുന്നു. ശിവശങ്കരനെതിരെ തെളിവുണ്ടെങ്കിൽ സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates