കൊച്ചി : സിറോ മലബാര്‍ സഭ എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേസെടുക്കാന്‍ വൈകിയത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസെടുക്കാന്‍ വൈകിയതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കും.
കേസ് പരിഗണിച്ച കോടതി ഇന്നലെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതി വിധിക്ക് ശേഷവും പൊലീസ് നിയമോപദേശം തേടിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചിരുന്നു. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളിയാണ് കോടതി വിധി അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
കർദിനാളിനെതിരെ കേസെടുക്കാമെന്ന നിയമോപദേശത്തെ തുടർന്നാണ് വിവാദ ഭൂമിയിടപാടില്‍ ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തത്. കോടതി ഉത്തരവ് വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിശ്വാസ വഞ്ചന, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി കൈമാറ്റത്തിന് ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates