തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ റേഷൻ കാർഡുടമകൾക്കും നൽകുമെന്നറിയിച്ച ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണം വൈകും. സംസ്ഥാനത്തിനു പുറത്തുനിന്ന് ലഭ്യമാക്കേണ്ട സാധനങ്ങൾ എത്തിക്കാനാവാത്തതാണ് കിറ്റ് വിതരണം വൈകാൻ കാരണം. സാധനങ്ങൾ പാക്ക് ചെയ്യാനുള്ള ആൾക്ഷാമവും മറ്റൊരു കാരണമാണ്.
എല്ലാവർക്കും ഏപ്രിൽ ആദ്യവാരം തന്നെ കിറ്റ് നൽകാനായിരുന്നു തീരുമാനം. നിലവിൽ ലഭ്യമായ സാധനങ്ങൾ കിറ്റിലാക്കിത്തുടങ്ങിയെന്നും അടുത്തയാഴ്ചയോടെ കിറ്റ് വിതരണം നടത്താനാകുമെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 1000 രൂപയുടെ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചത്. 16 ഇനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരുകിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയർ (ഒരുകിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അരലിറ്റർ), ആട്ട (രണ്ടുകിലോ), റവ (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സൺ ഫ്ളവർ ഓയിൽ (ഒരുലിറ്റർ), ഉഴുന്ന് (ഒരുകിലോ), എന്നിവയാണ് കിറ്റിൽ അടങ്ങിയിട്ടുള്ളത്.
750 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന കിറ്റ് വിതരണത്തിന് 350 കോടി കഴിഞ്ഞദിവസം സർക്കാർ അനുവദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates