ആലപ്പുഴ: കൊല്ലപ്പെട്ട വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍. ലിബിയയിലുള്ള സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്നലെ രാത്രി എത്തി.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഒന്‍പത് മണിക്ക് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലിചെയ്യുന്ന വള്ളികുന്നം സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ഇലിപ്പക്കുളം കരുണാകരന്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദ്യം അന്ത്യോപചാരം അര്‍പ്പിക്കും.പിന്നീട് പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യം ഒരുക്കും. തുടര്‍ന്നാണ് ഔദ്യോഗിക ബഹുമതികളോടെ പൊലീസിന്റെ ആദരാഞ്ജലി. തുടര്‍ന്ന് കാമ്പിശേരി തെക്കേമുറിയിലെ വീട്ടിലെത്തിക്കും.
ശനിയാഴ്ചയാണ് വള്ളിക്കുന്നം സ്റ്റേഷനിലെ വനിതാ സിവില്‍ ഓഫീസര്‍ സൗമ്യയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്. ആലുവ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ആജാസ് ആണ് സൗമ്യയെ കൊലപ്പെടുത്തിയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് കൊന്നതെന്ന് അജാസ് മൊഴി നല്‍കി. സൗമ്യയെ പെട്രോള്‍ ഒഴിച്ചുകത്തിക്കുന്നതിനിടെ 50 ശതമാനത്തോളം പൊള്ളലേറ്റ അജാസ് ഇന്നലെ ആശുപത്രിയിൽ മരിച്ചു. അലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.സൗമ്യയെ പെട്രൊളൊഴിച്ച് കത്തിക്കുന്നതിനിടെയാണ് അജാസിനും ഗുരുതരമായി പൊള്ളലേറ്റത്. വൃക്കകളുടെ പ്രവര്‍ത്തനം മിക്കവാറും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്താന്‍ ശ്രമിച്ചെങ്കിലും ഉയര്‍ന്ന രക്ത സമ്മര്‍ദം കാരണം നടന്നില്ല. ഇന്നലെ വൈകിട്ടോടെ നില വഷളാവുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates