ന്യൂഡൽഹി: കൊറോണ വൈറസ് വകഭേദം നൈജീരിയയിലും. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ വകഭേദമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിൽ നിന്നു വ്യത്യസ്തമായാണ് കൊറോണ വൈറസ് വകഭേദം നൈജീരിയയിൽ കണ്ടെത്തിയിരിക്കുന്നത്.
ആഫ്രീക്ക ഡിസീസ് കൺട്രോൾ ബോഡിയാണ് പുതിയ വകഭേദം കണ്ടെത്തിയതായി അറിയിക്കുന്നത്. കൂടുതൽ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യമുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ആഫ്രീക്കയിലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് നൈജീരിയ. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവ് കോവിഡ് കേസുകളാണ് നൈജീരിയയിൽ റിപ്പോർട്ട് ചെയ്തത്.
അതിവേഗ വൈറസിന്റെ ഭീഷണിയെ തുടർന്ന് ബ്രിട്ടനിൽ നിന്ന് ഒരു മാസത്തിനിടെ തിരിച്ചെത്തിയ മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ ഇന്ത്യൻ സംസ്ഥാനങ്ങൾ നടപടികൾ ശക്തമാക്കി. യുപിയിലും ഡൽഹിയിലും ഇതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽനിന്ന് എത്തുന്നവർക്ക് മേഘാലയ പ്രവേശനം വിലക്കിയിരിക്കുകയാണ്.
കഴിഞ്ഞ 3 ദിവസത്തിനിടെ 1700 പേരാണ് ബ്രിട്ടനിൽ നിന്ന് മുംബൈയിലെത്തിയത്. ഗോവയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മടങ്ങിയെത്തിയ 602 പേരെ തിരിച്ചറിഞ്ഞു. യുകെയിൽ നിന്നെത്തിയ 26 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പുതിയ വൈറസ് വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates