Tarique Rahman A P
World

ജമാഅത്തെ ഇസ്ലാമി 70 സീറ്റില്‍ ഒതുങ്ങി; ബംഗ്ലാദേശില്‍ വമ്പന്‍ ജയവുമായി ബിഎന്‍പി അധികാരത്തിലേക്ക്

ബിഎന്‍പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ താരിഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ വമ്പന്‍ വിജയവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ( ബിഎന്‍പി) അധികാരത്തിലേക്ക്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ബിഎന്‍പി രാജ്യത്ത് അധികാരത്തിലെത്തുന്നത്. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വോട്ടെടുപ്പ് നടന്ന 299 സീറ്റുകളില്‍ 212 എണ്ണം ബിഎന്‍പി കരസ്ഥമാക്കി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് അടുത്തിടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയത്.

ഖാലിദ സിയയുടെയും മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മകനും, ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്മാന്‍ (60) ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകും. ബിഎന്‍പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ താരിഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച താരിഖ് റഹ്മാന്‍, ബിഎന്‍പി രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസ്താവിച്ചു. 17 വര്‍ഷത്തെ വിദേശവാസത്തിനുശേഷം 2025 ഡിസംബറിലാണ് താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തിയത്.

മുഖ്യപ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമി മുന്നണിക്ക് 70 സീറ്റുകളാണ് ലഭിച്ചത്. ബംഗ്ലാദേശില്‍ ആദ്യ ഇസ്ലാമിക സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് ജമാഅത്തെ ഇസ്ലാമി കളത്തിലിറങ്ങിയത്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ പ്രക്ഷോഭം നയിച്ച 'വിവേചനത്തിനെതിരേ വിദ്യാര്‍ഥികള്‍' എന്ന വിദ്യാര്‍ഥിസംഘടന പിന്നീട് രൂപവത്കരിച്ച നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി (എന്‍സിപി) ജമാഅത്തെ മുന്നണിയുടെ പ്രധാന പാര്‍ട്ടികളിലൊന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ നിന്നും വിലക്കിയിരുന്നു.

ഭരണഘടനാ പരിഷ്‌കാരങ്ങള്‍ അടക്കം ഉറപ്പാക്കുന്ന 'ജൂലൈ ചാര്‍ട്ടര്‍' നടപ്പാക്കണോയെന്ന കാര്യത്തില്‍ നടത്തിയ ഹിതപരിശോധനയില്‍ ബഹുഭൂരിപക്ഷവും അനുകൂലമായി പ്രതികരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഹിത പരിശോധനയില്‍ 72.9 ശതമാനം ആളുകള്‍ അനുകൂലമായി വോട്ട് ചെയ്തതായാണ് പ്രാഥമിക കണക്കുകള്‍. 27.1 ശതമാനം പേരാണ് ചാര്‍ട്ടറിനെ എതിര്‍ത്തത്. ഭാവിയില്‍ ഏകാധിപത്യ ഭരണം തടയുന്നതിനായി മുഹമ്മദ് യൂനസ് വിഭാവനം ചെയ്ത പരിഷ്‌കരണ ചാര്‍ട്ടറിലാണ് (reform charter) ജനഹിതം തേടിയത്.

'ഡാര്‍ക്ക് പ്രിന്‍സ്' എന്നറിയപ്പെടുന്ന താരിഖ് റഹ്മാന്‍ ശനിയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച വിജയം നേടിയ താരിഖ് റഹ്മാനെയും ബിഎന്‍പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് മോദി വ്യക്തമാക്കി. ബഹുമുഖ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പൊതുവായ വികസന ലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നതായും മോദി പറഞ്ഞു. ചരിത്ര ജയം നേടിയ ബിഎന്‍പിയെ അമേരിക്കയും അനുമോദിച്ചു.

The Bangladesh Nationalist Party (BNP) has returned to power in Bangladesh with a landslide victory. BNP Chairman Tarique Rahman to be Prime Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് വൃത്തി ഉറപ്പാക്കണം; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം

ഓര്‍മയുണ്ടോ കാതോര്‍ത്തിരുന്ന ആ കാലം? ഇന്ന് ലോക റേഡിയോ ദിനം

എയർഫ്രയറിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുമ്പോൾ പാളാറുണ്ടോ? ഇനി ടെൻഷൻ വേണ്ട...

'വെറുതേ ഇരുന്ന സൂര്യയോട് പോയി സംസാരിക്കാൻ പറഞ്ഞ്, ഇളക്കി വിട്ടു'; ജ്യോതികയുമായുള്ള പ്രണയകഥ പറഞ്ഞ് രാധികയും ശിവകുമാറും

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുകളില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്

SCROLL FOR NEXT