ദുബായ്: സഹപ്രവർത്തകനെ മർദിച്ചുകൊന്ന കേസിൽ ഇന്ത്യക്കാരനായ 26കാരന് യുഎഇ പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് അഞ്ച് വർഷം ജയിൽ ശിക്ഷയും അതിനു ശേഷം നാടുകടത്താനുമാണ് കോടതി വിധി. മരണത്തിന് കാരണമായ മർദനത്തിനും നിയമവിരുദ്ധമായി മദ്യപിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്‍തിരുന്നത്.
സഹപ്രവർത്തകൻ മാനേജറുമായി വഴക്കുണ്ടാക്കിയതിന്റെ ദേഷ്യത്തിലാണ് മർദിച്ചതെന്ന് പ്രതി പറഞ്ഞു. കേസിലെ പ്രതിയും കൊല്ലപ്പെട്ടയാളും പ്രധാന സാക്ഷിയുമെല്ലാം ഇന്ത്യക്കാരാണ്. തടിക്കഷണം കൊണ്ട് ശക്തമായി അടിച്ചതിനെ തുടർന്ന് തലയോട്ടിക്ക് പരിക്കേൽക്കുകയും ആന്തരിക രക്തസ്രാവത്തെതുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. താൻ മദ്യപിച്ചിരുന്നെന്നും കൊല്ലപ്പെട്ടയാൾ ആ ദിവസം കമ്പനിയിലെ മാനേജരുമായി വഴക്കുണ്ടാക്കുന്നത് കണ്ടുവെന്നും അതിന്റെ ദേഷ്യത്തിൽ അടിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞത്.
അൽ ഖൂസ് ഏരിയയിലെ കൺസ്‍ട്രക്ഷൻ കമ്പനിയിലാണ് കൊലപാതകം നടന്നത്. പൊലീസെത്തുമ്പോൾ മർദനമേറ്റയാൾ രക്തത്തിൽ കുളിച്ച നിലയിൽ നിലത്ത് കിടക്കുന്നതാണ് കണ്ടത്. അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകാനാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates