ടെൽ അവീവ്: ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രദേശിക സമയം 4 മണി മുതൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. യുഎസുമായുള്ള സമാധാന കരാർ പ്രാബല്യത്തിലാകണമെങ്കിൽ ലബനനിലെ ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.
ആക്രമണം അവസാനിപ്പിക്കാന്‍ യുഎസും ഇസ്രയേലിനോട് നിർദേശിച്ചിരുന്നു. ഇസ്രയേൽ-ലെബനൻ അതിർത്തിയിൽ ആഴ്ചകളായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായാണ് വെടിനിർത്തലിന് ഇരുകൂട്ടരും സമ്മതിച്ചതെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്ക, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ ഇടപെടലാണ് നിർണായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനനിൽ തുടർച്ചയായി നടന്ന ഇസ്രയേൽ- ഹിസ്ബുല്ല ഏറ്റുമുട്ടലുകൾ മേഖലയിലെ സമാധാന ചർച്ചകളെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഖത്തർ, അമേരിക്ക, ഇറാൻ എന്നിവയുടെ നേതൃത്വത്തിൽ ചർച്ചകൾ ഊർജ്ജിതമാക്കിയത്. വ്യാഴാഴ്ച ഇസ്രയേലും ഹിസിബുല്ലയും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലുകൾ സമാധാന നീക്കങ്ങൾ അട്ടിമറിക്കപ്പെടാൻ ഇടയാക്കിയേക്കുമെന്ന ആശങ്ക ഉയർത്തിയിരുന്നു.
അതേസമയം, അമേരിക്കയുമായി വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചതായി ഇറാൻ അറിയിച്ചു. പശ്ചിമമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്ന ഇറാൻ–യുഎസ് കരാറിന്റെ ആദ്യപടിയായ ധാരണാപത്രത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇന്നലെയാണ് ഒപ്പിട്ടത്. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് തുറന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates