ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇന്ന് നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ ഇത് വ്യക്തമാക്കുന്നുണ്ട്.
ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് പോസ്റ്റ്
പ്രധാനമന്ത്രിയുടെ ഓഫീസ്:
ഹമാസിലെ ഉന്നത തീവ്രവാദ നേതാക്കൾക്കെതിരായ ഇന്നത്തെ നടപടി പൂർണ്ണമായും ഇസ്രയേലിന്റേതായിരുന്നു.
ഇസ്രയേൽ അത് ആരംഭിച്ചു, ഇസ്രയേൽ അത് നടത്തി, ഇസ്രയേൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
എന്നാണ് ആ എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിട്ടുള്ളത്.
ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണം എവിടെയാണ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല, എന്നാൽ ഹമാസുമായി ബന്ധമില്ലാത്ത ആളുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേൽ, ദോഹയിൽ നടത്തിയ ആക്രമണത്തെ കുറിച്ച് നേരത്തെ അറിയിച്ചിരുന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നു.
ഇസ്രയേലിൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിനുള്ള തിരിച്ചടിയാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ദോഹയിൽ നടന്ന സ്ഫോടനങ്ങൾക്ക് കാരണം ഇസ്രയേൽ ആക്രമണമാണെന്ന് ഖത്തർ മന്ത്രാലയം
തിങ്കളാഴ്‌ച വൈകിട്ടോടെ തലസ്ഥാനത്ത് കേട്ട വലിയ സ്‌ഫോടനങ്ങൾ ഹമാസ് അംഗങ്ങളെ പാർപ്പിക്കുന്ന ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടിയന്തര, സുരക്ഷാ സംഘങ്ങൾ "അവരുടെ കടമകൾ നിർവഹിക്കുന്നുണ്ടെന്ന്" മന്ത്രാലയം അറിയിച്ചു, "സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്." എന്നും വ്യക്തമാക്കി.
ദോഹയിൽ നടന്ന ഇസ്രയേൽ ആക്രമണം അമേരിക്കൻ പ്രസിഡന്റിന്റെ നിർദ്ദിഷ്ട വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ ഹമാസ് പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ദോഹയിലെ ഇസ്രയേലി ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. 'നിന്ദ്യവും ഭീരുത്വവും' എന്നാണ് ആക്രമണത്തെ യു എ ഇ വിശേഷിപ്പിച്ചത്. ഖത്തറിന് യു എ ഇയുടെ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ്രയേലിന്റെ ക്രൂരമായ ആക്രമണത്തെയും ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ലംഘനത്തെയും സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ഖത്തറിനുള്ള പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും, ഖത്തറിനെ സഹായിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിക്കുന്നത് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഖത്തറിന് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അന്യായമായ ആക്രമണം എന്നാണ് കുവൈത്ത് വിശേഷിപ്പിച്ചത്.
ഖത്തറിൽ, ഇസ്രയേൽ നടത്തിയ ആക്രമണം, അന്താരാഷ്ട്ര നിയമങ്ങളുടെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെയും മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഒമാൻ അഭിപ്രായപ്പെട്ടു. ഭീരുത്വം നിറഞ്ഞ നടപടിയെന്നാണ് ജോർദാൻ ഇസ്രയേൽ ആക്രമണത്തെ വിശേഷിപ്പിച്ചത്.
ഈ മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രയേൽ ശ്രമമെന്ന് ലെബനൻ അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ പരമാധികാരത്തിന്റെ മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് യുഎൻ മേധാവി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates