കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രഴയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ. ഹിമപാളികളുടെ തകര്‍ച്ചയും തുടര്‍ന്ന് അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ്, താഴെയുള്ള പ്രദേശങ്ങളില്‍ വന്‍ വിനാശം വിതച്ച ദുരന്തത്തിന് കാരണമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ( യുഎസ്ജിഎസ് ) വ്യക്തമാക്കി. ടിബറ്റിലുണ്ടായ ഭൂകമ്പമാണ് മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.
നേപ്പാള്‍ സമയം രാവിലെ 8:37 ന്, കാഠ്മണ്ഡുവിന് വടക്ക് നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ 4.4 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി യുഎസ്ജിഎസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും, ' ഹിമാനിയുടെ തകര്‍ച്ചയും അവശിഷ്ട പ്രവാഹവുമാണ് ' ഉണ്ടായതെന്നും യുഎസ്ജിഎസ് ഏജന്‍സി പിന്നീട് തിരുത്തുകയായിരുന്നു.
പ്ലാനറ്റ് ലാബ്‌സിന്റെ ഉപഗ്രഹ ചിത്രങ്ങളിലെ പ്രാരംഭ സൂചനകള്‍ പ്രകാരം, മഞ്ഞുപാളികളും പാറകളും ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍, നേപ്പാള്‍-ചൈന റസുവാഗാധി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ (12 മൈല്‍) വടക്കുകിഴക്കായിട്ടുള്ള ലെന്‍ഡെ നദിയില്‍ പതിച്ചതാണ് മിന്നല്‍ പ്രളയത്തിന് വഴിവെച്ചതെന്നാണ് യുഎസ്ജിഎസ് ഏജന്‍സി വ്യക്തമാക്കുന്നത്.
ചൈനയില്‍ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ പോഷകനദിയാണ് ലെന്‍ഡെ ഖോല നദി. നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 157 പേര്‍ മരിച്ചതായാണ് വിവരം. 142 ഇന്ത്യാക്കാര്‍ അടക്കം 750 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രളയത്തെത്തുടര്‍ന്ന് റസുവയിലും മറ്റ് പ്രദേശങ്ങളിലും ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates