ടെൽ അവീവ്: ഇറാന്റെ ഗ്യാസ് ഫീൽഡിന് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകിയതായും നെതന്യാഹു സൂചിപ്പിച്ചു.
അതേസമയം, ഇറാനുമായുള്ള സംഘർഷത്തിലേക്ക് അമേരിക്കയെ ഇസ്രയേൽ കൊണ്ടുവന്നെന്ന ആരോപണം അദ്ദേഹം തള്ളി. ഡോണൾഡ് ട്രംപിനോട് എന്ത് ചെയ്യുണമെന്ന് ആർക്കെങ്കിൽ ആവശ്യപ്പെടാൻ സാധിക്കുമോയെന്നും നെതന്യാഹു ചോദിച്ചു. ജനങ്ങൾ കരുതുന്നതിലും വേഗത്തിൽ ഇറാൻ സംഘർഷം അവസാനിക്കും. ഹോർമൂസ് അടയ്ക്കാനുള്ള ഇറാന്റെ എല്ലാ ശ്രമവും പരാജയപ്പെടുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഹോർമുസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാൻ ലോകത്തെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് വിലപോകില്ലെന്നും നെതന്യാഹു വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, അറബ് രാജ്യങ്ങൾ തങ്ങൾക്കെതിരെ എടുത്ത നിലപാടിനെ ഇറാൻ രൂക്ഷമായി വിമർശിച്ചു. തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഏകപക്ഷീയമാണെന്നും തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികൾ ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
അയൽരാജ്യങ്ങൾ അവരുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കരുതെന്നും, ആക്രമണങ്ങൾ സൗകര്യം ചെയ്തു കൊടുക്കുന്നതും ഇസ്രയേൽ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്നും ഇറാൻ വിദേശമന്ത്രാലയം അറിയിച്ചു. ഗൾഫ് രാഷ്ട്രങ്ങളുമായി നിരന്തര ചർച്ചകൾ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തി.
കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോർമുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates