കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആദ്യ ഫത്‌വ ഇറക്കി താലിബാൻ. സർക്കാർ, സ്വകാര്യ സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഒന്നിച്ചിരുന്ന് പഠിക്കുന്നത് താലിബാൻ വിലക്കി. പടിഞ്ഞാറൻ ഹെറാത് പ്രവിശ്യയിലെ താലിബാൻ അധികൃതരാണ് ഫത്‌വ ഇറക്കിയത്. അഫ്ഗാൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
സർവകലാശാല അധ്യാപകർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ എന്നിവരുമായി താലിബാൻ അധികൃതർ മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയതിന് ശേഷമാണ് ഫത്‌വ പുറപ്പെടുവിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന നിലപാടാണ് താലിബാന്.
'സമൂഹത്തിലെ എല്ലാ തിന്മകളുടെയും അടിസ്ഥാനം ഈ സമ്പ്രദായമായതിനാൽ ഒരുമിച്ചിരുന്നുള്ള വിദ്യാഭ്യാസം അവസാനിപ്പിക്കണം' - ഹെറാത് പ്രവിശ്യയിൽ നടന്ന യോഗത്തിൽ താലിബാനെ പ്രതിനിധീകരിച്ച അവരുടെ ഉന്നത വിദ്യാഭ്യാസ മേധാവി മുല്ല ഫരീദ് പറഞ്ഞു. അതേ സമയം പുരുഷ വിദ്യാർഥികൾക്ക് വനിതാ അധ്യാപകരും തിരിച്ചും ക്ലാസെടുക്കുന്നതിന് തടസമില്ല.
അഫ്ഗാനിസ്ഥാനിൽ നിലവിൽ ആൺകുട്ടികുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവിധാനവും വെവേറെ ക്ലാസുകളിൽ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാൽ രാജ്യത്തെ സർക്കാർ- സ്വകാര്യ സർവകലാശലകളിൽ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടർന്ന് പോരുന്നത്.
സർക്കാർ സർവകലാശലകളിൽ വെവ്വേറെ ക്ലാസുകൾ സൃഷ്ടിക്കാനാകും അതേ സമയം സ്വകാര്യ സർകലാശലകളിൽ വിദ്യാർഥിനികൾ എണ്ണത്തിൽ കുറവായതിനാൽ പ്രത്യേക ക്ലാസ് ഒരുക്കുക പ്രായോഗികമല്ലെന്ന് ഹെറാത് പ്രവിശ്യയിലെ അധ്യാപകർ പറയുന്നു. ഇക്കാരണത്താൽ തന്നെ ആയിരകണക്കിന് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാമെന്നും അധ്യാപകർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates