മോസ്ക്കോ: റഷ്യയിൽ വിമത നീക്കത്തിൽ നിന്നു കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് പിൻമാറിയതായി റിപ്പോർട്ടുകൾ. മോസ്ക്കോ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ നിന്നു പിൻതിരിയുകയാണെന്ന് വ്യക്തമാക്കി വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ ടെലഗ്രാമിൽ സന്ദേശം പങ്കിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത റസ്തോവ് നഗരത്തിൽ നിന്നു വാഗ്നർ ഗ്രൂപ്പ് പിൻമാറി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്ന് പ്രിഗോഷിൻ പ്രതികരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് വാഗ്നർ ഗ്രൂപ്പിന്റെ പിൻമാറ്റമെന്നാണ് വിവരം. നീക്കത്തിൽ നിന്നുള്ള പിൻമാറ്റം വ്യക്തമാക്കിയാണ് പ്രിഗോഷിൻ ടെലഗ്രാം സന്ദേശമെന്ന് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാഗ്നർ ഗ്രൂപ്പിനെതിരെ നടപടികൾ ഉണ്ടാകില്ലെന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിനെതിരെ എടുത്ത കേസുകൾ പിൻവലിക്കും. പ്രിഗോഷിൻ ബെലാറൂസിലേക്ക് പോകും.
റഷ്യയിലെ വിമത നീക്കങ്ങൾ സംബന്ധിച്ച് പുടിൻ ബെലാറൂസ് പ്രസിഡന്റ് ലുകാഷെങ്കോയെ അറിയിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള നീക്കങ്ങൾ സജീവമായത്. ലുകാഷെങ്കോ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ വാഗ്നർ ഗ്രൂപ്പ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.
നേരത്തെ മോസ്ക്കോ ലക്ഷ്യമാക്കി വാഗ്നർ ഗ്രൂപ്പിലെ അയ്യായിരത്തോളം ആളുകളാണ് മോസ്കോ ലക്ഷ്യമാക്കി നീങ്ങിയത്. വാഗ്നർ ഗ്രൂപ്പിന്റെ ആയുധങ്ങൾ നിറച്ച വാഹനങ്ങൾ മോസ്കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
പിന്നാലെ പുടിൻ മോസ്ക്കോ വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രസിഡന്റിന്റെ വിമാനങ്ങളിൽ ഒന്ന് മോസ്ക്കോയിൽ നിന്നു പറന്നുയർന്നതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. അതിനിടെ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മോസ്ക്കോയിൽ അവധി പ്രഖ്യാപിച്ചു. ജനങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്നും മോസ്ക്കോ മേയർ നിർദ്ദേശം നൽകി. ഇന്റർനെറ്റ് സേവനങ്ങളും നിർത്തി വച്ചിരുന്നു.
വാഗ്നർ ഗ്രൂപ്പിന്റെ വിമത നീക്കത്തിൽ നിന്നു മോസ്ക്കോ നഗരത്തെ രക്ഷിക്കാൻ ഊർജ്ജിത ശ്രമങ്ങളായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. മോസ്ക്കോ നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ പാലം സൈന്യം തകർത്തു. മറ്റു പ്രവേശന കവാടങ്ങൾ സൈന്യം അടയ്ക്കുകയും ചെയ്തു. വാഗ്നർ ഗ്രൂപ്പിനു നേരെ റഷ്യൻ ഹെലികോപ്റ്ററുകൾ ആക്രമണം നടത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates