മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പ് നടത്തിയ സൈനിക അട്ടിമറി നീക്കത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതായി റഷ്യ. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അട്ടിമറി നീക്കം അവസാനിപ്പിച്ചു എന്ന് റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു. എന്നാല്‍, വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍ എവിടെയാണ് എന്നതിനെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. സൈനിക അട്ടിമറിയില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ, ഇദ്ദേഹം ബെലാറൂസിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍, പ്രിഗോഷിനെ ബെലാറൂസിലേക്ക് പോകാന്‍ അനുവദിക്കുമെന്നും കേസുകള്‍ പിന്‍വലിക്കുമെന്നും റഷ്യ ഉറപ്പ് നല്‍കിയിരുന്നു.
അതേസമയം, അട്ടിമറി ശ്രമത്തിന് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആദ്യമായി ടെലിവിഷന്‍ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്തെ വിഘടിക്കാനാണ് അട്ടിമറി ശ്രമം നടത്തിയതെന്നും അതിനെ പ്രതിരോധിച്ചെന്നും പുടിന്‍ പറഞ്ഞു. രാജ്യദ്രോഹികളാണ് അട്ടിമറിക്ക് പിന്നിലെന്നും യുക്രൈന്റെയും സഖ്യകക്ഷികളുടെയും നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പ്രിഗോഷിന്റെ പേരെടുത്ത് വിമര്‍ശിക്കാന്‍ പുടിന്‍ ഇത്തവണയും തയ്യാറായില്ല.
'കീവിലെ നിയോ നാസികള്‍ക്കും അവരുടെ പാശ്ചാത്യ സഖ്യകക്ഷികള്‍ക്കും റഷ്യന്‍ സൈനികര്‍ പരസ്പരം കൊല്ലണം എന്നാണ് ആഗ്രഹം. എന്ത് ബ്ലാക്ക് മെയിലിങും പ്രശ്‌നങ്ങള്‍ ഉണ്ടാക്കനുള്ള ശ്രമങ്ങളും റഷ്യ പരാജയപ്പെടുത്തും. സംഭവങ്ങളുടെ തുടക്കം മുതല്‍, തന്റെ നിര്‍ദ്ദേശപ്രകാരം വലിയ തോതിലുള്ള രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. വാഗ്നര്‍ ഗ്രൂപ്പിലെ സൈനികര്‍ക്ക് ബെലാറൂസിലേക്ക് പോകാനുള്ള അവസരം ഒരുക്കുമെന്ന വാക്ക് പാലിക്കുമെന്നും അവര്‍ക്ക് റഷ്യന്‍ സേനയില്‍ ചേരണമെന്ന് താത്പര്യമുണ്ടെങ്കില്‍ പ്രതിരോധ മന്ത്രാലയുവുമായി കരാറില്‍ എത്തിയാല്‍ മതിയെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ ജനാധിപത്യത്തെ കുറിച്ച് മോദിയോട് ചോദ്യം; മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates