ടോക്കിയോ: കാല്‍നൂറ്റാണ്ടിനിടിയിലെ ഏറ്റവും ഭീകരമായ കൊടുങ്കാറ്റിന് സാക്ഷ്യം വഹിച്ച് ജപ്പാന്‍. മണിക്കൂറില്‍ 208 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയ കാറ്റ് നിരവധി പേരുടെ ജീവനെടുക്കുകയും കനത്ത നാശവും വിതച്ചു. ജെബി എന്ന പേരില്‍ അറിയപ്പെട്ട കാറ്റ് ഷിക്കോക്കു ദ്വീപിനടുത്താണ് ഏറ്റവും വലിയ നാശം വിതച്ചത്. പത്ത് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണ സംഖ്യ ഉയരുമെന്നാണ് വിലയിരുത്തലുകള്‍.
വിവിധ മേഖലകളില്‍ വൈദ്യുതിവാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. അതിനിടിയില്‍ കൊടുങ്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
നേരത്തെ അതിശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യത കല്‍പ്പിക്കുന്നതിനാല്‍ ആളുകളോട് അപകട മേഖലകളില്‍ നിന്ന് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പു പ്രകാരം ആളുകളോട് ജാഗ്രത പുലര്‍ത്താനും എത്രയും നേരത്തെ അപകടമേഖലകളില്‍ നിന്ന് മാറാനും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേ നിര്‍ദ്ദേശിക്കുകയായിരുന്നു. ജെബി അതിശക്തമായ കൊടുങ്കാറ്റെന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി വ്യക്തമാക്കിയിരുന്നു.
പശ്ചിമ ജപ്പാനിലെ മൂന്ന് ലക്ഷത്തിലധികം ആളുകളോടും തീരദേശ നഗരമായ കോബില്‍ നിന്ന് 2,80,000പേരോടും ഉടന്‍തന്നെ വീടുകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടു. ദുരന്ത ബാധിതരെ സഹായത്തോടെ മാറ്റിപ്പാര്‍പ്പിക്കാന്‍ 1500ലധികം കേന്ദ്രങ്ങളും സജ്ജമാക്കിയിരുന്നു. മുന്നറിയിപ്പിനെത്തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളടക്കം 600ഓളം വിമാനങ്ങളും പശ്ചിമ ജപ്പാന്‍ തീരത്തേക്കുള്ള കപ്പലുകളും റദ്ദ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates