ബാങ്കോക്ക്: തായ്ലൻഡിലെ ലാവോങ് ഗുഹയില്‍ കുടുങ്ങിയ ജൂനിയർ ഫുട്ബോൾ ടീം അംഗങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം. തായ് നാവികസേനയിലെ മുൻ മുങ്ങൽ വിദഗ്ധൻ സമൺ കുനൻ ആണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ അദ്ദേഹം ഗുഹയിൽ ഓക്സിജൻ സംവിധാനം എത്തിക്കുന്ന ജോലിക്കിടെ, ഓക്സിജൻ കിട്ടാതെ അബോധാവസ്ഥയിലാകുകയായിരുന്നു. കൂടെയുള്ളവർ പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായാണ് റിപ്പോർട്ട്.
നേവിയുടെ മുങ്ങൽ വിദഗ്ധരും, സൈനിക ഓഫീസർമാരും വോളണ്ടറി പ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം താരങ്ങളും കോച്ചും അകപ്പെട്ട ഗുഹയിൽ ഓക്സിജൻ അളവ് കുറഞ്ഞ് വരുന്നത് ആശങ്കാജനകമാണെന്ന് അധികൃതർ സൂചിപ്പിച്ചു. അഞ്ച് കിലോമീറ്റർ നീളത്തിൽ, ഓക്സിജൻ സപ്ലൈയ്ക്കുള്ള പൈപ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
ഗുഹയിൽ കുടുങ്ങിയ 12 ജൂനിയർ ഫുട്ബോൾ താരങ്ങളും കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായി വ്യക്തമാക്കുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ചിരിച്ചുകൊണ്ട് തങ്ങളെ പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ദിവസങ്ങൾക്ക് മുമ്പ് ഗുഹയിൽ കുടുങ്ങിപ്പോയ ഇവരെ തിങ്കളാഴ്ചയാണ് ബ്രിട്ടനിലെ നീന്തൽ വിദഗ്ധർ കണ്ടെത്തിയത്. ക്ഷീണിച്ച് അവശരായിരുന്ന സംഘത്തിന് ഉടൻതന്നെ രക്ഷാപ്രവർത്തകർ ഭക്ഷണവും വെള്ളവും നൽകി. പിന്നാലെ ഒരു ഡോക്ടറും നഴ്സുമുൾപ്പെടെ ഏഴ് തായ് നേവി സംഘം കുട്ടികൾക്കടുത്തെത്തി വൈദ്യസഹായവും നൽകി. ഇന്റർനെറ്റ് വഴി വീട്ടുകാരുമായി സംസാരിക്കാനുള്ള അവസരവും അധികൃതർ ഒരുക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates