കൂടല്‍ ഷാജി എഴുതിയ കവിത malayalam poem AI Image
Pen Drive

ഇതെന്റെ കല്ലറ - കൂടല്‍ ഷാജി എഴുതിയ കവിത

കൂടല്‍ ഷാജി എഴുതിയ കവിത

Author : കൂടല്‍ ഷാജി

വീണ്ടും

അരണ്ട വെളിച്ചത്തില്‍

കല്ലറകള്‍ തിരയുകയാണ്

അപ്പന്റെ,

അമ്മയുടെ,

ഉറ്റവരുടെയൊക്കെ.

ഓരോയിടത്തും

നെടുവീര്‍പ്പടക്കി

മെഴുകുതിരി

കത്തുമ്പോള്‍

കാടു പടര്‍ന്നിറങ്ങിയ

ഇരുളിലുറങ്ങുന്ന

കല്ലുകള്‍ക്കടിയില്‍ നിന്നു

പെട്ടെന്നൊരു ശബ്ദം

'ഇതെന്റെ കല്ലറ '

കത്തിച്ച തിരി

കയ്യിലിരുന്നു വിറച്ചു.

അന്നൊരിക്കല്‍

ഉയിര്‍പ്പു ഞായറിലെ

ഭയാനകമായ

പാതിരാത്രിയില്‍

കൂട്ടുകാരികള്‍ക്കൊപ്പം

ഓര്‍മ്മക്കല്ലറകള്‍ തിരഞ്ഞ്

ഓരോയിടത്തും

മെഴുകുതിരി കത്തിച്ച്,

'ഇതാരുടെ കല്ലറ, ഇതാരുടെ കല്ലറ'

എന്നു ചോദിച്ചു നടക്കെ

കല്ലറക്കെട്ടില്‍ നിന്ന് ഉറക്കെ ഒരുത്തരം

'ഇതെന്റെ കല്ലറ.'

പിന്നെ യാതൊന്നും ഓര്‍മ്മയില്ല

നിലവിളിച്ച്

ചിതറിയോടുന്നവര്‍ക്കിടയില്‍

ബോധമറ്റ് ...

എപ്പോഴോ,

ബോധം തെളിഞ്ഞുണരുമ്പോള്‍

അവന്റെ മേല്‍

കൈ ചൂണ്ടി

ഇവനാണ്...ഇവനാണ്

ഇവന്‍ തന്നെയാണെന്ന്

ആക്രോശിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന്

അപ്പന്റെ

ചെകിട്ടത്തടിയേറ്റ്

അവന്‍

തളര്‍ന്നു പോയി

പിറ്റേന്ന്

ഇടവഴിയുടെ ഓരം ചേര്‍ന്ന്

മുഖത്തു നോക്കാനാവാതെ

നടന്നടുക്കുമ്പോള്‍

പെട്ടെന്ന്

തെണുത്തുവീര്‍ത്ത

കവിള്‍ത്തടങ്ങള്‍ കണ്ട്

കണ്ണുനിറഞ്ഞു.

'വല്ലാതെ വേദനിച്ചു...ല്ലേ ?'

'വെറുതെ ഒന്ന് പേടിപ്പിക്കാനായിരുന്നു'

പിന്നെ

വേദനയും ഭയവും ഒന്നായി ഉരുകിയുരുകിയൊരു

തിരിവെട്ടമായി

എന്നോ

കത്തിയണഞ്ഞു.

ഇന്നിപ്പോള്‍

കയ്യിലിരുന്നു വിറയ്ക്കുന്ന

തിരിയില്‍ തെളിയുന്നു

തെണുത്തു വീണ കവിള്‍ത്തടങ്ങള്‍!

ഉറക്കെ എവിടെ നിന്നോ ഒരുത്തരം

ഇതെന്റെ കല്ലറ !

നിങ്ങളുടെയും

Malayalam poem written by Koodal Shaji

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

SCROLL FOR NEXT