പുലരിവെളിച്ചത്തിൽ
എട്ടുകാലി പ്രകാശരശ്മികളിലൂടെ
സവാരിചെയ്യുന്നത്
അതിശയത്തോടെ നോക്കുകയായിരുന്നു
സർക്കസ് കളിക്കാരൻ
കൃത്യമായി നീങ്ങുന്ന ഊഞ്ഞാലുകളില്ലാതെ
ഒരു നൂൽ പാകി
ശൂന്യതയിലോ വെളിച്ചത്തിലോ
അതിനെ ഘടിപ്പിച്ച്
അസാമാന്യമായൊരു വഴി
അതുകണ്ടെത്തുന്നത്
പലദിശകളിൽ നൂലുകൾ ചൊരിഞ്ഞ്
ഒരുകുഞ്ഞുസൂര്യനെ സാക്ഷാല്‍ക്കരിക്കുന്നത്
അതിൽ ഇരയേയും ഇണയേയും കാത്തിരിക്കുന്നത്
അയാൾ കണ്ടു.
മനുഷ്യർ വാസ്തുവിദ്യ കണ്ടെത്തുന്നതിനും
എത്രയോ മുൻപ്.
വായുവിൽ തന്റെ ചലനങ്ങൾ
വിരചിക്കുന്ന ജ്യാമിതീരൂപങ്ങളെ അതിശയിച്ച്
നൂലുപാകി
ആകാശക്കോട്ടതീർക്കുവാൻ മറ്റാരുണ്ടെന്ന
അഹങ്കാരം അതിനുണ്ടായിരുന്നോ?
അതിനപ്പുറം തന്റെ കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള
കൂടുണ്ടാക്കുവാനും
അതുടലിൽ കൊണ്ടുനടക്കുവാനും
കുഞ്ഞുങ്ങൾക്ക് സ്വന്തമുടൽ
തീറ്റയായി നൽകുവാനും പോന്ന
ഒരു ജീവിയെ
ലൂയി ബൂർഷ്വയോ വത്സൻ കൊല്ലേരിയോ*
മാനിക്കാതിരിക്കുന്നതെങ്ങനെ?
----
*ലൂയി ബൂർഷ്വാ, വത്സൻ കൊല്ലേരി പ്രശസ്തരായ ശില്പികൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates